തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (08.08.2026 ) അവധി.
ജില്ലയിലെ അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷൻ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്.
കാസർകോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍, കോളേജുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള മതപഠന കേന്ദ്രങ്ങള്‍, ട്യൂഷൻ സെന്ററുകള്‍ തുടങ്ങി യാതൊരുവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ പ്രവർത്തിക്കാൻ പാടുള്ളതല്ലെന്ന് കളക്ടർ ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും (Interviews) മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷൻ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, കോച്ചിംഗ് ക്ലാസുകള്‍ എന്നിവയ്ക്ക് നാളെ (08/08/2026) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാല്‍, റസിഡൻഷ്യല്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി ബാധകമല്ല. റസിഡൻഷ്യല്‍ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം അതത് സ്ഥാപന മേധാവികള്‍ കർശനമായി ഉറപ്പാക്കണം. ആവശ്യമെങ്കില്‍ കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഇത്തരം സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാലാണ് നാളെ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷൻ സെൻ്ററുകള്‍ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍, ഓണ്‍ലൈൻ ക്ലാസുകള്‍ എന്നിവക്ക് അവധി ബാധകമല്ല.






