ആലപ്പുഴ: എടത്വയില്‍ ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞു ദോഹയില്‍ നിന്ന് നാട്ടിലേയ്ക്ക് വന്ന യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
എടത്വ കൊടുപ്പുന്ന പുത്തൻവീട്ടില്‍ പി.എസ്. സനുക്കുട്ടനെയാണ് (30) ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പില്‍ ഹരീഷ്മയെ (27) രണ്ടുദിവസം മുൻപാണ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. നാലുമാസം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.
ഒരു മാസം മുൻപാണ് സനുക്കുട്ടൻ ജോലിക്കായി വിദേശത്തേക്ക് പോയത്. ഭാര്യയുടെ മരണവിവരം അറിഞ്ഞ് സനുക്കുട്ടൻ നാട്ടിലേക്കു തിരിച്ചിരുന്നു. കണക്ഷൻ ഫ്ലൈറ്റില്‍ ബെംഗളൂരൂവില്‍ ഇറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്.
ഇതനുസരിച്ച് സഹോദരനും, ബന്ധുവും കൂടി നെടുമ്പാശേരിയില്‍ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല. തുടർന്ന് ബെംഗളൂരു വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സനുക്കുട്ടൻ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചു. ഫോണില്‍ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷനുമായും പോലീസുമായും ബന്ധപ്പെട്ടു. ഇതിനിടെ ലോഡ്ജില്‍ മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചതോടെ ബന്ധുക്കളെത്തി മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം മരിക്കുമ്പോള്‍ മൂന്നു മാസം ഗർഭിണിയായിരുന്നു ഹരീഷ്മ. ഹരീഷ്മയുടെ സംസ്കാരം മാവേലിക്കരയില്‍ നടത്തി.






