കാസർകോട് : മദ്യപിച്ച് വാഹനമോടിച്ച കേസിൽ ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ എസ്ആർ ധന്യയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. മദ്യപിച്ച് അപകടം ഉണ്ടാക്കുന്നവിധം വാഹനമോടിച്ചതിനാണ് നടപടി. മോട്ടോർ വാഹന വകുപ്പിന്റെ മൂന്നുദിവസത്തെ പരിശീലനക്ലാസിലും ധന്യ പങ്കെടുക്കണം.
ഇക്കഴിഞ്ഞ ജൂലൈയിലാണ് മദ്യപിച്ച് വാഹനമോടിച്ചതിന് യൂട്യൂബറായ ധന്യയ്ക്കെതിരേ പൊലീസ് കേസെടുത്തത്. ദേശീയപാതയിൽ അണങ്കൂരിലായിരുന്നു സംഭവം. അപകടകരമായ രീതിയിൽ ധന്യയുടെ കാർ ദേശീയപാതയിൽ നിർത്തിയിട്ടത് കണ്ടാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. എന്നാൽ, പൊലീസ് എത്തിയതോടെ കാർ അമിതവേഗത്തിൽ ഓടിച്ചുപോയി. പിന്നീട് മംഗൽപാടി ബന്തിയോട് ഭഗവതി നഗറിൽ വെച്ച് പൊലീസ് കാർ പരിശോധിച്ചതോടെയാണ് ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്.
തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ താൻ ബിയർ കഴിച്ചിരുന്നതായി ധന്യയും സമ്മതിച്ചിരുന്നു. സംഭവത്തിൽ പൊലീസ് പിഴ ഈടാക്കിയതായും മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അപകടങ്ങൾ പറഞ്ഞ് മനസിലാക്കി തന്നതായും ധന്യ വിശദീകരിച്ചിരുന്നു.






