കോട്ടയം: മണിമലയാറ്റിൽ കോടികൾ മുടക്കി നിർമ്മിച്ച ടർഫ് പ്രളയത്തിൽ മുങ്ങി. ടർഫ് നിർമ്മാണത്തിൽ അഴിമതിയെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. മഴക്കാലത്ത് ഈ പ്രദേശമാകെ മണിമലയാറ്റിൽ നിന്ന് വെള്ളംകയറുന്നത് പതിവാണെന്നിരിക്കേയാണ് കഴിഞ്ഞ സർക്കാർ ഇത്രയും രൂപ മുടക്കി മണിമല പള്ളിപ്പടിയിലുള്ള പഞ്ചായത്ത് ഗ്രൗണ്ടിൽ ടർഫ് നിർമ്മിച്ചത്.
ടർഫിന് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന ആരോപണം ശക്തമായിരുന്നു. കായികവകുപ്പിന്റെ 'ഒരു പഞ്ചായത്ത് ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായാണ് നിർമ്മിച്ചത്.
കായികവകുപ്പിന്റെ 50 ലക്ഷം രൂപയും അന്നത്തെ എം.എൽ.എ ഡോ.എൻ. ജയരാജിന്റെ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും ചെലവിട്ടത്രേ.
ടർഫിൽ വിരിച്ചിരുന്ന പുല്ലടക്കം ഗുണമേന്മയില്ലാത്തതായിരുന്നു. ടർഫിനായി അമ്പത് ലക്ഷം രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
യാതൊരു ശാസ്ത്രീയ പഠനവുമില്ലാതെ നിർമ്മിച്ച ടർഫ് നന്നായി ഉപയോഗിക്കും മുമ്പാണ് വെള്ളംകയറി നശിച്ചത്. ടർഫിന് ഉൾഭാഗം മുഴുവൻ ചെളി കയറിയ അവസ്ഥയാണ്. വിരിച്ചിരുന്ന പുൽത്തകിടി പൂർണമായും നശിച്ചു.






