തലശ്ശേരി: ആരോഗ്യസ്ഥിതി പരിഗണിക്കാതെ നടത്തിയ സ്ഥലംമാറ്റത്തിലുള്ള മനോവിഷമത്തെത്തുടർ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞു വീണു മരിച്ചു.
ചൊക്ലി കുടുംബാരോരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇൻസ്പെക്ടറും വടകര മേപ്പയില്‍ ശ്രീസ്ഥ സ്വദേശിനിയുമായ ആർ. ദീപലേഖ (52) ആണ് മരിച്ചത്.
പ്രശസ്ത നാടക സംവിധായകൻ സുരേഷ്ബാബു ശ്രീസ്ഥയാണ് ഭർത്താവ്. തിങ്കളാഴ്ച പകല്‍ 12.45ഓടെയായിരുന്നു സംഭവം നടന്നത്. ചൊക്ലി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാൻ എത്തിയ ദീപലേഖ, തന്റെ സ്ഥലംമാറ്റം സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ സംസാരിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപും വൈസ് പ്രസിഡന്റ് കെ.എം. സപ്നയും ചേർന്ന് തൊട്ടടുത്ത ചൊക്ലി മെഡിക്കല്‍ സെന്ററിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി. എന്നാല്‍ നില ഗുരുതരമായതിനെ തുടർന്ന് കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
നാല് മാസം മുൻപാണ് ദീപലേഖ ചൊക്ലി എഫ്എച്ച്സിയിലേക്ക് സ്ഥലംമാറി എത്തിയത്. നേരത്തെ ഉണ്ടായ അപകടത്തില്‍ കാലിന്റെ എല്ല് പൊട്ടി രണ്ട് മാസം ഇവർ കിടപ്പിലായിരുന്നു. തുടർന്ന് തിരികെ ജോലിക്കെത്തിയെങ്കിലും നടക്കാൻ ഏറെ പ്രയാസമുണ്ടായിരുന്നു.
ഇതിനിടയിലാണ് വീണ്ടും സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നത്. സ്ഥലംമാറ്റം ഉണ്ടാക്കിയ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് സഹപ്രവർത്തകരോട് അവർ സൂചിപ്പിച്ചിരുന്നുവെന്നും ഏതാനും ദിവസമായി ഇതേക്കുറിച്ചുള്ള പ്രയാസത്തിലായിരുന്നു ദീപലേഖയെന്നും സഹപ്രവർത്തകർ വ്യക്തമാക്കി.






