കോട്ടയം : വിദേശത്തേയ്ക്ക് പോകാൻ ഷോമണിയായി വാങ്ങിയ പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കൊല്ലം മൈനാഗപ്പള്ളി തടത്തിവിള സിദ്ദിഖ് ആഷിക്കിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കോട്ടയം വെസ്റ്റ് സി ഐ അനൂപ് ജോസും എസ് ഐ ഗിരീഷ്കുമാറും ചേർന്ന് പിടികൂടി.
കാനഡയിലേക്ക് പോകുന്നതിനായി അക്കൗണ്ടിൽ ഷോമണി കാണിക്കുന്നതിനായി വാങ്ങിയ പതിനൊന്ന് ലക്ഷം രൂപയാണ് വിദേശത്ത് എത്തിയിട്ടും സിദ്ദിഖ് തിരികെ നൽകാതിരുന്നത്. കാനഡ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക്
ജോലിക്കും പഠന ആവശ്യങ്ങൾക്കും പോകുന്നതിനായി അക്കൗണ്ടിൽ ഷോ മണി കാണിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഷോ മണി തുക നൽകുന്ന ധാരാളം സ്ഥാപനങ്ങൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. അവിടെ എത്തിയ ശേഷം ഈ തുക സ്ഥാപനത്തിന് തിരികെ നൽകണമെന്നതാണ് വ്യവസ്ഥ.
എന്നാൽ ഈ തുക തിരികെ നൽകാതെ സിദ്ധിക്ക് സ്ഥാപന ഉടമയെ വട്ടം കറക്കുകയായിരുന്നു. ഇതോടെ സ്ഥാപന ഉടമ വെസ്റ്റ് പൊലീസിൽ പരാതി നൽകി.
തുടർന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും സി ഐ അനൂപ് ജോസിൻ്റെയും, എസ് ഐ ഗിരീഷ് കുമാറിൻ്റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ സിദ്ധിക്കിനെ റിമാൻ്റ് ചെയ്തു.






