ന്യൂഡൽഹി : രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ മഴ കനക്കുന്നു. മിക്ക സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
അസമിലെ പ്രളയത്തില്‍ മരണസംഖ്യ 87 ആയി. സംസ്ഥാനത്തെ മിക്ക വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും 7 ജില്ലകളിലായി 1.28 ലക്ഷം ആളുകള്‍ ഇപ്പോഴും ദുരിതബാധിതരായി തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ജമ്മുകശ്മീരിലെ രജൗരിയിലും, ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലും മണ്ണിടിച്ചിൽ ഉണ്ടായി.
അസം, മേഘാലയ, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഇന്നത്തെ പ്രവചനം അനുസരിച്ച് മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിൽ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ മണ്‍സൂണ്‍ ശക്തി പ്രാപിക്കുന്നതിനാൽ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.






