കോട്ടയം: ഈ വർഷത്തെ മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലിന് കോട്ടയം അഗ്നിരക്ഷാനിലയത്തിലെ ജില്ലാ ഫയർ ഓഫീസർ റെനി ലുക്കോസും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഹമ്മദ് ഷാഫി അബ്ബാസിയും അർഹരായി.
2005ൽ സ്റ്റേഷൻ ഓഫീസറായി സർവീസിൽ പ്രവേശിച്ച റെനി ലുക്കോസ് കണ്ണൂർ ചാല ഗ്യാസ് ടാങ്കർ ദുരന്തസമയത്തെ ധീരമായ രക്ഷാപ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ ഏഴ് വർഷമായി ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം ആധുനിക പരിശീലന പരിപാടികൾ ആവിഷ്കരിക്കുന്നതിലും സേനയുടെ പ്രൊഫഷണൽ നിലവാരം ഉയർത്തുന്നതിലും ആധുനികവൽക്കരണത്തിലും പ്രധാന പങ്കുവഹിച്ചു.
സംസ്ഥാന സേനാംഗങ്ങൾക്ക് പുറമെ നാഷണൽ ഫയർ സർവീസ് കോളേജിന്റെ തൃശൂർ റീജിയണൽ സെന്ററിലെ എക്സ്റ്റേണൽ സബ് ഓഫീസർ കോഴ്സ്, ഐഎസ്ആർഒ, വിഎസ്എസ്സി ജീവനക്കാർക്കുള്ള അടിസ്ഥാന പരിശീലനം, പുതുച്ചേരി ഫയർ സർവീസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം എന്നിവയ്ക്കും നേതൃത്വം നൽകി. സംസ്ഥാനത്തെ ആദ്യ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരുടെ ആദ്യ ബാച്ചിന്റെ പരിശീലനത്തിനും റെനി ലുക്കോസ് നേതൃത്വം നൽകി.
2026ൽ കോട്ടയം ജില്ലയിലുണ്ടായ പ്രളയത്തിലെ രക്ഷാപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. നിലവിൽ കോട്ടയം ജില്ലാ ഫയർ ഓഫീസറായി സേവനമനുഷ്ഠിക്കുന്ന റെനി ലുക്കോസ് കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയാണ്.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായി സർവീസിൽ പ്രവേശിച്ച അഹമ്മദ് ഷാഫി അബ്ബാസി പൊന്നാനി, ഹരിപ്പാട്, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, കോട്ടയം എന്നീ അഗ്നിരക്ഷാ നിലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി രക്ഷാപ്രവർത്തനങ്ങളിലൂടെ വിലപ്പെട്ട മനുഷ്യജീവനുകൾ രക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
2018, 2019 വർഷങ്ങളിലെ പ്രളയങ്ങൾ, 2024ലെ വയനാട് ഉരുൾപൊട്ടൽ, 2026ലെ കോട്ടയം പ്രളയം എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ നാല് വർഷമായി കോട്ടയം അഗ്നിരക്ഷാനിലയത്തിൽ സേവനമനുഷ്ഠിക്കുന്ന അഹമ്മദ് ഷാഫി അബ്ബാസി 11 വർഷത്തെ സർവീസ് കാലയളവിൽ അതിസാഹസികമായ രക്ഷാപ്രവർത്തനങ്ങൾക്ക് 29 ഫയർ സർവീസ് റിവാർഡുകളും നേടിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ഭാരതന്നൂർ സ്വദേശിയാണ് അഹമ്മദ് ഷാഫി അബ്ബാസി. ഭാര്യ ഡോ. ഷാരോൺ പ്രസാദ് തിരുവനന്തപുരം ജി.ജി. ആശുപത്രിയിൽ ജോലി ചെയ്യുന്നു. മകൾ ഇസ മെഹ്റ ഏഴ് വയസ്സ്.






