റഷ്യയിലെ പ്സ്കോവില്‍ ലോക്കല്‍ ഗവണ്മെന്റിന്റെ നേതൃത്വത്തില്‍ ജൂലായ് 23 മുതല്‍ 26 വരെ നടന്ന ഏഴാമത് വെസ്റ്റേണ്‍ ഗേറ്റ് ഇന്റർനാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്റർനാഷണല്‍ മത്സര വിഭാഗത്തില്‍ റിമ കല്ലിങ്കല്‍ നായികയായ 'തിയേറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി' എന്ന സിനിമ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടി.
അഞ്ജനാ ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും, ഫിലിപ്പ് സക്കറിയയും ചേർന്ന് നിർമ്മിച്ച് സജിൻ ബാബു എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'തിയേറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി'.
ഇന്ത്യയില്‍ നിന്നും മത്സര വിഭാഗത്തില്‍ തിരഞ്ഞെടുത്ത ഏക ചിത്രമായിരുന്നു ഇത്. ഇന്ത്യ, കസാക്കിസ്ഥാൻ, ബെല്‍ജിയം, ചൈന, താജിക്കിസ്ഥാൻ, ഹംഗറി, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളോട് മത്സരിച്ചാണ് ഈ ചിത്രം വിജയിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറിയും, പ്രേക്ഷക വോട്ടിംഗുമാണ് ഫെസ്റ്റിവലിന്റെ ഗ്രാൻഡ് പ്രിക്സ് വിജയിയെ നിർണയിക്കുന്നത്.
വെനീസ് ഫിലിം ഫെസ്റ്റിവലില്‍ നിരവധി അവാർഡുകള്‍ നേടിയ പ്രശസ്ത റഷ്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ അലക്സി ജർമ്മൻ ജൂനിയർ ജൂറി ചെയർമാൻ ആയ കമ്മിറ്റിയില്‍ സിനിമാ നിരൂപകനും ഫിലിം ഫെസ്റ്റിവല്‍ ക്യൂറേറ്ററും ഗവേഷകനുമായ വാസിലി സ്റ്റെപനോവ് സംഗീതജ്ഞനും പ്രസാധകനും തിരക്കഥാകൃത്തും റോക്ക് ബാൻഡ് കിനോയുടെ സ്ഥാപകനുമായ അലക്സി റൈബിൻ ഉസ്ബെക്കിസ്ഥാനില്‍ നിന്നുള്ള നടനും സംവിധായകനും തിരക്കഥാകൃത്തുമായ റുസ്തം സഗ്ദുള്ളേവ് അർമേനിയൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ എഡ്ഗർ ബാഗ്ദാസര്യൻ എന്നിവരാണ് ജൂറി അംഗങ്ങള്‍.






