കാഞ്ഞാണി: അന്ധവിശ്വാസം മുതലെടുത്ത് വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. വീടിന് സർപ്പദോഷമുണ്ടെന്നും ഇളയ മകൻ പാമ്പുകടിയേറ്റ് മരിക്കുമെന്നും പറഞ്ഞായിരുന്നു 70കാരിയെ ഭയപ്പെടുത്തിയത്.
പടിഞ്ഞാറേ വെമ്പല്ലൂർ കൊള്ളിപ്പറമ്പിൽ സുജാത (28), പാപ്പിനിവട്ടം സ്വദേശിനിയും പടിഞ്ഞാറേ വെമ്പല്ലൂരിൽ താമസക്കാരിയുമായ റോജ (43) എന്നിവരാണ് അന്തിക്കാട് പൊലീസിന്റെ പിടിയിലായത്. കാഞ്ഞാണി പുത്തൻകുളം വല്ലത്തുപറമ്പിൽ സ്വർണലത (70)യാണ് തട്ടിപ്പിനിരയായത്.
ഓഗസ്റ്റ് ആറിന് ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. പുൽത്തൈലം വിൽക്കാനെന്ന വ്യാജേന വീട്ടിലെത്തിയ സ്ത്രീകൾ വീടിരിക്കുന്ന സ്ഥലത്ത് ഗുരുതരമായ സർപ്പദോഷമുണ്ടെന്ന് സ്വർണലതയോട് പറഞ്ഞു. തുടർന്ന് രണ്ടാമത്തെ മകൻ രണ്ട് ദിവസത്തിനകം പാമ്പുകടിയേറ്റ് മരിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഭയന്ന വീട്ടമ്മയെ സർപ്പകോപം ഒഴിവാക്കാനുള്ള പൂജയുടെ പേരിൽ വിശ്വസിപ്പിച്ചാണ് സ്വർണാഭരണങ്ങൾ കൈക്കലാക്കിയത്. നാഗത്തിന്റെ മുട്ടയും ശിലയും സ്വർണം കൊണ്ട് നിർമിച്ച് സമർപ്പിക്കണമെന്നായിരുന്നു പറഞ്ഞത്. വീട്ടമ്മയുടെ ആഭരണങ്ങൾക്കും മൂത്ത മരുമകളുടെ മാലയ്ക്കുമൊപ്പം 6,500 രൂപയും ഇവർ വാങ്ങി.
പ്രതികൾ പോയതിന് ശേഷമാണ് താൻ വഞ്ചിക്കപ്പെട്ടതായി വീട്ടമ്മയും കുടുംബവും തിരിച്ചറിഞ്ഞത്. തുടർന്ന് അന്തിക്കാട് പൊലീസിൽ പരാതി നൽകി.
അന്വേഷണത്തിൽ തട്ടിയെടുത്ത സ്വർണത്തിൽ 48 ഗ്രാം ചെന്ത്രാപ്പിന്നിയിലെ ജൂവലറിയിൽ വിറ്റതായി കണ്ടെത്തി. ജൂവലറിയിൽ നിന്ന് സ്വർണം പൊലീസ് പൂർണമായി വീണ്ടെടുത്തു. 6.5 പവൻ സ്വർണവും പണവും ഉൾപ്പെടെ ഏകദേശം 6.75 ലക്ഷം രൂപയാണ് കുടുംബത്തിന് നഷ്ടമായത്.
അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. അന്തിക്കാട് പൊലീസ് ഇൻസ്പെക്ടർ കേഴ്സൺ വി. മാർക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.






