സേലം: സേലത്തെ ഓമല്ലൂരില്‍ ഇഷ്ടിക വ്യാപാരിയായ വി. ഭൂപതിയുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്.
ചൊവ്വാഴ്ച ഓമല്ലൂര്‍-ശങ്കരി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് ഭൂപതിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍, മൂന്നുപേര്‍ ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തുകയും 12 പവന് സ്വര്‍ണം കവരുകയും ചെയ്തതായി ഭാര്യ വെളഗൗണ്ടന്നൂര്‍ സ്വദേശി സുജിതശ്രീ (31) മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കവര്‍ച്ചയ്ക്കായുള്ള കൊലപാതകമെന്ന നിലയിലാണ് പോലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്.
എന്നാല്‍, ഭൂപതിയുടെ സഹോദരങ്ങളും ബന്ധുക്കളും സുജിതശ്രീയുടെ മൊഴിയില്‍ സംശയം പ്രകടിപ്പിച്ചു. സുജിതശ്രീയും ഭര്‍ത്താവും തമ്മില്‍ വീട്ടില്‍ ഇടയ്ക്കിടെ കടുത്ത വഴക്കുകള്‍ ഉണ്ടാകാറുണ്ടെന്ന് ബന്ധുക്കള്‍ പോലീസിനോട് വെളിപ്പെടുത്തി. ഇതോടെ ഓമല്ലൂര്‍ ഇന്‍സ്പെക്ടര്‍ എസ്.എം. ഷണ്മുഖത്തിന്റെ നേതൃത്വത്തില്‍ സുജിതശ്രീയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവന്നത്
സുജിതശ്രീക്ക് മറ്റൊരാളുമായി നിലനിന്നിരുന്ന വഴിവിട്ട ബന്ധത്തെ ഭൂപതി ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള കടുത്ത ദേഷ്യത്തിലാണ് സുജിതശ്രീ ഭര്‍ത്താവിനെ വീട്ടിനകത്തുവെച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന്, സംഭവം കവര്‍ച്ചയ്ക്കിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കാനായി മൃതദേഹം കാറിലേക്ക് മാറ്റുകയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യാനും മൃതദേഹം മാറ്റാനും സുജിതശ്രീയെ സഹായിച്ച മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അടുത്തിടെ സേലത്തുണ്ടായ ഈ രണ്ടു കൊലപാതകങ്ങളും സാമ്പത്തിക ലാഭത്തിനും വഴിവിട്ട ബന്ധങ്ങള്‍ക്കും വേണ്ടി ആസൂത്രണം ചെയ്തതാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. രണ്ട് കേസുകളിലും തെളിവുകള്‍ നശിപ്പിക്കാനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചെങ്കിലും ശാസ്ത്രീയ അന്വേഷണത്തിലൂടെയും പ്രാദേശിക വിവരങ്ങളിലൂടെയും പോലീസ് മിനിറ്റുകള്‍ക്കകം കുറ്റവാളികളെ വലയിലാക്കുകയായിരുന്നു.






