കോട്ടയം:ഏറ്റുമാനൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് മാറാൻ റിങ്ങ് റോഡ് പദ്ധതി വേണമെന്ന് ആവശ്യം. എം.സി.റോഡില്‍ തുമ്പശേരി കവല മുതല്‍ പട്ടിത്താനം ജങ്ഷന് വരെയുള്ളതാണ് റിങ്ങ് റോഡ് പദ്ധതി.
മുമ്പ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഇക്കാര്യത്തില്‍ അടിയന്തിരനടനടപടികളുണ്ടാകണമെന്നാവശ്യപ്പെട്ടു ജനകീയ വികസന സമിതി നാട്ടകം സുരേഷ് എം.എല്‍.എയ്ക്ക് നിവേദനം നല്കി.
നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ സെന്റര്‍ ജങ്ഷനില്‍ കുരിശുപള്ളിക്കു മുന്നിലുള്ള പുറമ്പോക്ക് ഭൂമി ഏറ്റെടുക്കണമെന്നതുള്പ്പെടെയുള്ള 17 ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എം.സി. റോഡില്‍ പോസ്റ്റ് ഓഫീസ് ഭാഗത്തു നിന്ന് അതിരമ്പുഴയില്‍ എത്താനുള്ള ലിങ്ക് റോഡ് അടച്ചിട്ട് ഏഴു വര്‍ഷം കഴിഞ്ഞു. നൂറുകണക്കിനു യാത്രക്കാര്‍ ഉപയോഗിച്ചിരുന്ന റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കണം.
നഗരത്തിലും പരിസരങ്ങളിലും തീപിടുത്തം തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ അഗ്നിശമന ഓഫീസ് വേണമെന്ന ആവശ്യവും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനധികൃത ബസ് സ്റ്റോപ്പുകള്‍ മാറ്റുക, ഓള്‍ഡ് എം.സി. റോഡിലെ അശാസ്ത്രീയ ഹമ്പുകള്‍ നീക്കം ചെയ്യുക, പോലീസ് സ്റ്റേഷന് റോഡ് 10 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുക, ചിറക്കുളത്തിനു സമീപം മുന്‍സിപ്പല്‍ പാര്‍ക്ക് സ്ഥാപിക്കുക, താലൂക്ക് പുനസ്ഥാപിക്കുക, ഏറ്റുമാനൂരപ്പന് ബസ് വേ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉണ്ട്.
നിവേദനത്തിലെ ആവശ്യങ്ങള്‍ എല്ലാം നഗര വികസനത്തിന് അനിവാര്യമാണെന്ന് നാട്ടകം സുരേഷ് പറഞ്ഞു. അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികള്‍ എല്ലാം പഠിച്ച ശേഷം തടസ്സമായ ഏതെങ്കിലും കാര്യമുണ്ടെങ്കില്‍ അവരുമായി നേരിട്ട് ചര്‍ച്ചചെയ്ത് നടപ്പാക്കുവാന്‍ ശ്രമിക്കുമെന്നും എം.എല്‍.എ പറഞ്ഞു.






