കൊച്ചി: യുവാവിനെ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. എറണാകുളം പിറവത്താണ് സംഭവം. കക്കാട് സ്വദേശി അരുണിനാണ് ഗുരുതരമായി പൊള്ളലേറ്റത്.
70 ശതമാനത്തോളം പൊള്ളലേറ്റ അരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജിഷ്ണു, സുഹൃത്ത് ചന്ദ്രൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ട മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ജിഷ്ണുവാണ് അരുണിനെ പെട്രോളൊഴിച്ച് കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ചന്ദ്രൻ ജിഷ്ണുവിന് സഹായം നല്കി. ആക്രമണത്തിനിടെ ജിഷ്ണുവിനും നേരിയ പൊള്ളലേറ്റിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെ 12.30-ന് പിറവം സ്നേഹഭവൻ റോഡിലാണ് സംഭവമുണ്ടായത്. ജിഷ്ണുവും അരുണും തമ്മിലുണ്ടായ തർക്കമാണ് പെട്രോളൊഴിച്ച് കത്തിക്കുന്നതിലേക്ക് നയിച്ചത്. കഴിഞ്ഞദിവസത്തെ വാക്കേറ്റത്തിന് പിന്നാലെ ബുധനാഴ്ച വൈകിട്ട് അരുണ്‍ ജിഷ്ണുവിനെ ഫോണില്‍ വിളിച്ചിരുന്നു. ജിഷ്ണുവിന്റെ അമ്മയാണ് ഫോണ്‍ എടുത്തത്. തുടർന്ന് അരുണ്‍ ജിഷ്ണുവിന്റെ അമ്മയോട് അസഭ്യം പറഞ്ഞു. ഇതാണ് ജിഷ്ണുവിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.






