കോട്ടയം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ പമ്പിംഗ് തടസപ്പെടുന്നത് കുടിവെള്ള വിതരണത്തെയും സാരമായി ബാധിച്ചു.
ഉപഭോഗം കൂടി ഉത്പാദനം കുറഞ്ഞതോടെ പകലും രാത്രിയിലുമായി മണിക്കൂറുകളോളം ഓരോ ഫീഡർ ലൈനും ഓഫാക്കുകയാണ്. ഇതിന് പുറമേ വോള്‍ട്ടേജ് ക്ഷാമവുമുണ്ടാകുന്നതിനാല് പമ്പിംഗ് തടസപ്പെടുന്നു. മീനച്ചിലാറ്റില്‍ നിന്ന് പേരൂർ പമ്പ് ഹാസില്‍ വെള്ളമടിച്ച് കളക്ടറേറ്റിലെ പ്രധാന ജലവിതരണ ടാങ്കിലെത്തിച്ചാണ് നഗരത്തിലെയും സമീപ പ്രദേശങ്ങളിലേക്കും കുടിവെള്ള വിതരണം നടത്തുന്നത്.
ആഴ്ചയില്‍ രണ്ടും മൂന്നും ദിവസം ഇടവിട്ടാണ് ഓരോ പ്രദേശത്തേയും ജലവിതരണം നിയന്ത്രിച്ചിട്ടുള്ളത്. എന്നാല്‍ പമ്പിംഗ് പലപ്പോഴും മുടങ്ങുന്നതോടെ നഗരത്തില്‍ പല ഭാഗങ്ങളിലും വെള്ളമെത്തുന്നില്ല. പടിഞ്ഞാറൻ മേഖലയിലാണ് സ്ഥിതി രൂക്ഷം.
കഞ്ഞിക്കുഴിയില്‍ ഹൈലെവല്‍ ലൈൻ കഴിഞ്ഞ ദിവസം പൊട്ടിയതോടെ നഗരത്തില്‍ പല വാർഡുകളിലെയും ജലവിതരണം മുടങ്ങി. മീനച്ചിലാറ്റിലിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ജലസംഭരണികളില്‍ നിന്നാണ് വാട്ടർഅതോറിട്ടി ജലവിതരണം ചെയ്യുന്നത്. ചൂട് കൂടിയതോടെ ആറുകളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. ഇതും പമ്പിംഗിനെ ബാധിക്കും.
വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ഇൻവെർട്ടറിനും ജനറേറ്ററിനും ഡിമാൻഡായി. സാധാരണ കുടുംബത്തിന് ആവശ്യമായ ലൈറ്റും ഫാനും രണ്ടു മൂന്നു മണിക്കൂർ പ്രവർത്തിപ്പിക്കുന്നതിനുള്ള ഇൻവെർട്ടർ ബാറ്ററിയ്ക്ക് 25000 രൂപയാകും. ചെറിയ ജനറേറ്ററിനാണെങ്കില് 50000 വരെയും. ആവശ്യക്കാർ കൂടിയതോടെ ബുക്ക് ചെയ്ത് വരുത്തുന്നതിന് കാലത്താമസമെടുക്കുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.






