കണ്ണൂർ: ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രിക്ക് എൻജിഒ യൂണിയൻ ഇന്ന് പരാതി നൽകും.
മാനുഷിക പരിഗണന പോലും നൽകാതെ സ്ഥലം മാറ്റിയതാണ് കുഴഞ്ഞുവീഴാൻ കാരണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം. പക്ഷാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
എൻജിഒ യൂണിയന്റെ സജീവ പ്രവർത്തകയായിരുന്ന ദീപ ലേഖയെ ചൊക്ലിയിൽ നിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിയത് രാഷ്ട്രീയ വിരോധം മൂലമാണെന്നായിരുന്നു ഇടത് അനുകൂല സംഘടനകളുടെ ആരോപണം.
മരണം പക്ഷാഘാതം മൂലമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മാനസിക സമ്മർദ്ദവും പക്ഷാഘാതത്തിന് കാരണമാകാമെന്നാണ് പൊലീസിന് ലഭിച്ച മെഡിക്കൽ റിപ്പോർട്ട്.
ചൊക്ലിയിൽ നിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിയതിലെ മാനസിക ബുദ്ധിമുട്ട് മൂലമാണ് 52കാരി ദീപ ലേഖ കുഴഞ്ഞുവീണത് എന്നാണ് എൻജിഒ യൂണിയന്റെ ആരോപണം.
പിണറായിയിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറങ്ങിയത്. ഇതെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെയാണ് ഉച്ചക്ക് 12.45ന് ചൊക്ലി പഞ്ചായത്ത് ഓഫീസിൽ വച്ച് ദീപ ലേഖ കുഴഞ്ഞ് വീണത്.
6 മാസം മുമ്പ് മാത്രം ചൊക്ലിയിലെത്തിയ എൻജിഒ യൂണിയൻ പ്രവർത്തക കൂടിയായ ദീപയെ രണ്ടാഴ്ച മുമ്പ് മട്ടന്നൂരിലേക്ക് മാറ്റി ഉത്തരവ് ഇറങ്ങിയിരുന്നു.
വാഹനാപകടത്തെ തുടർന്നുണ്ടായ പരുക്ക് ചൂണ്ടിക്കാട്ടിയതോടെ ആദ്യ ഉത്തരവ് റദ്ദാക്കിയെങ്കിലും പിന്നീട് പിണറായിയിലേക്ക് മാറ്റുകയായിരുന്നു. ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. ദീപ ലേഖയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി വേണമെന്നെ പ്ലക്കാർഡുമായാണ് എൻജിഒ യൂണിയൻ പ്രവർത്തകർ എത്തിയത്.






