എടത്വ: അപ്രതീക്ഷിത വെള്ളപ്പൊക്കത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനിടെ ഓക്സിജൻ കോണ്‍സെൻട്രേറ്ററിന്റെ സഹായത്തോടെ വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി മരിച്ചു.
തലവടി ഗ്രാമപഞ്ചായത്ത് 11-ാം വാർഡില്‍ കറുത്തേരില്‍ വീട്ടില്‍ കെ വി മോഹനൻ (63) ആണ് മരിച്ചത്. ദീർഘനാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന മോഹനൻ ഓക്സിജൻ കോണ്‍സെൻട്രേറ്ററിന്റെ സഹായത്തോടെയായിരുന്നു ശ്വാസോച്ഛ്വാസം നിലനിർത്തിയിരുന്നത്.
വെള്ളപ്പൊക്കത്തെ തുടർന്ന് വൈദ്യുതി വിതരണം നിലച്ചതോടെ കോണ്സെൻട്രേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. തുടർന്ന് ആരോഗ്യനില വഷളായ മോഹനനെ എടത്വയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളപ്പൊക്കത്തെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയില്‍ ഒഴിവില്ലാത്തതിനാലും വീട്ടുവളപ്പില്‍ വെള്ളക്കെട്ട് തുടരുന്നതിനാലും പ്രത്യേക സജ്ജീകരണം ഒരുക്കിയാണ് നാളെ രാവിലെ 11 മണിക്ക് സംസ്കാരം നടത്തുന്നത്.






