കോട്ടയം : പാലാ നഗരസഭയിൽ ചെയര്‍പേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തില്‍ കോൺഗ്രസ് വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. പാർട്ടി വിപ്പ് ലംഘിച്ചു എന്ന് പറഞ്ഞാൽ അവർ പാർട്ടിയിൽ നിന്ന് സ്വയം പുറത്ത് പോയി എന്നാണ് അർത്ഥം. പാർട്ടിയെ ചതിച്ചവൻമാരെ പാർട്ടിക്ക് ആവശ്യം ഇല്ലെന്ന് പറഞ്ഞ നാട്ടകം സുരേഷ്, വിപ്പ് ലംഘിച്ചവര്‍ക്കെതിരെ പാർട്ടി നടപടി എടുക്കുമെന്നും വ്യക്തമാക്കി.
അതേസമയം പാലാ നഗരസഭയിലെ രാഷ്ട്രീയ നാടകത്തിന് തിരശീല വീണു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന ചരിത്രം കുറിച്ച ദിയ ബിനു പുളിക്കകണ്ടം അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി.
ഇന്ന് നടന്ന അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫുമായി കോൺഗ്രസ് കൗൺസിലര്‍മാർ അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടാക്കിയെന്നും നാട്ടകം സുരേഷ് ആരോപിച്ചു. മുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് പരിഹരിച്ച് മുന്നോട്ട് പോകാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും നാട്ടകം സുരേഷ് കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസ് അംഗങ്ങളുടെ കൂടി പിന്തുണയോടെയാണ് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. ചർച്ചയിൽ പങ്കെടുക്കരുത് എന്ന പാർട്ടി വിപ്പ് ലംഘിച്ചാണ് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ജനാധിപത്യത്തിന്റെ വിധി അംഗീകരിക്കുന്നു എന്നാണ് ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിന്റെ പ്രതികരണം.






