ലഖ്നൗ : ഉത്തര്‍പ്രദേശില്‍ ഡേറ്റിങ് ആപ്പിലൂടെ പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച് യുവതി പണം തട്ടിയതായി പരാതി. ടിന്‍ഡര്‍ എന്ന ഡേറ്റിങ് ആപ്പിലൂടെയും സോഷ്യല്‍ മീഡിയിലൂടെയും പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ചതിനു ശേഷം സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് വലിയ തുകകള്‍ ആവശ്യപ്പെട്ടതായാണ് ആരോപണം.
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിൽ പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള വിവരം ഹൈക്കോടതിയിലെ ഒരു അഭിഭാഷകന് നല്കിയ പരാതിയിലൂടെയാണ് പുറത്തു വന്നത്. 'ടിന്‍ഡര്‍' എന്ന ഡേറ്റിങ് ആപ്പ് വഴി പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം ക്രിമിനല്‍ കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്നാണ് ഈ സംഘത്തിലെ ഒരു സ്ത്രീക്കെതിരായി ആരോപണം ഉയര്‍ന്നത്. പല്ലവി സിങ് രജ്പുത്ത് എന്ന യുവതിക്കെതിരായാണ് പരാതി.
ആദ്യം സൗഹൃദമായി തുടങ്ങുന്ന ബന്ധം പിന്നീട് വളരുകയും കൂടിക്കാഴ്ചയില്‍ യുവാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. ആ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് അവരെ ബ്ലാക്ക്മെയില്‍ ചെയ്തതായാണ് ഇരകള്‍ പറയുന്നത്. ഇവരില്‍ നിന്ന് ആറ് കോടിയിലധികം രൂപ യുവതി തട്ടിയെടുത്തതായി പരാതിക്കാരന് ആരോപിക്കുന്നു.
പണം നല്കാന് വിസമ്മതിച്ചാല്‍ ബലാത്സംഗം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പാരാതിയിലുണ്ട്. ഈ ആരോപണങ്ങളില്‍ നിലവില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്. അതേസമയം യുവതിയുടെ പരാതിയില്‍ കേസെടുത്ത് അഞ്ച് പേരെ ജയിലില്‍ അടച്ചതായുള്ള ഗുരുതരമായ ആരോപണവുമുണ്ട്.
ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതിനായി ഈ സ്ത്രീ വ്യത്യസ്ത പേരുകളില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നുവെന്ന മറ്റൊരു പരാതിയും പൊലീസിന് മുന്നില്‍ വന്നിട്ടുണ്ട്.






