തിരുവനന്തപുരം: സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ച് കേരള സർക്കാർ.
അസുഖബാധിതനായി ബ്രൂണെയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ പുനഃരധിവാസത്തിനായി ഇടപെടണമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ നേരത്തേ കേരള സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരാൻ സർക്കാർ സൗകര്യമൊരുക്കുന്നത്.
ദാമോദര മേനോനെ ഏറ്റെടുക്കാൻ കുടുംബം തയ്യാറാണോ എന്ന കാര്യം അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ നോർക്കയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുടുംബം ഏറ്റെടുക്കാൻ തയ്യാറല്ലെങ്കില്‍ പകരം മറ്റെന്തെങ്കിലും പുനഃരധിവാസ ക്രമീകരണങ്ങള്‍ ആലോചിക്കാനാണ് സർക്കാരിന്റെ തീരുമാനം. ബ്രൂണെയിലുള്ളത് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് അല്ലെന്നും ദാമോദര മേനോൻ തന്നെയാണെന്നും പൊലീസ് അന്വേഷണത്തില്‍ നേരത്തേ വ്യക്തമായിരുന്നു.
അതേസമയം, സുകുമാരക്കുറുപ്പിനെ ബ്രൂണെയില്‍ കണ്ടെത്തിയെന്ന വ്യാജ പ്രചാരണത്തിന് പിന്നില്‍ ഗൂഢോലചനയുണ്ടോയെന്ന് കാര്യത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ ഉള്‍പ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള തുടരന്വേഷണം ഒരുമാസത്തിനുള്ളില്‍ പൂർത്തിയാക്കാനാണ് തീരുമാനം. ഈ സാഹചര്യത്തില്‍ നിലവിലെ ക്രൈംബ്രാഞ്ച് സംഘം തന്നെയാകും പുതിയ വ്യാജ പ്രചാരണത്തിലെ ഗൂഢാലോചനയും അന്വേഷിക്കുക.






