ന്യൂഡല്‍ഹി: ഒരു പെണ്‍കുട്ടിയോ, സ്ത്രീയോ എന്ത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്ന് ഡല്‍ഹി ഹൈക്കോടതി. പെൺ കുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുക അല്ല വേണ്ടത്, ആൺ കുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. സ്ത്രീ ജീൻസ് ധരിച്ചതിനെ ലൈംഗികാതിക്രമവുമായി ബന്ധിപ്പിക്കാൻ ശ്രമിച്ച പ്രതിഭാഗം അഭിഭാഷകരുടെ വാദത്തെയും കോടതി രൂക്ഷമായി വിമർശിച്ചു.
സ്ത്രീയുടെ വസ്ത്രധാരണത്തെ നിയന്ത്രിക്കാൻ അയല്‍ക്കാരനോ, സമൂഹത്തിനോ പ്രതിക്കോ, കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകനോ യാതൊരു അവകാശവുമില്ലെന്ന് ജസ്റ്റിസ് ചന്ദ്രശേഖർ സുധ വ്യക്തമാക്കി. ഒരു പെണ്‍കുട്ടി ജീൻസ് ധരിക്കുന്നത് ആണ്‍കുട്ടികളെ ചീത്തയാക്കും എന്ന തരത്തിലുള്ള ചിന്താഗതി അതീവ ആശങ്കാജനകവും അംഗീകരിക്കാനാകാത്തതുമാണെന്നും കോടതി നിരീക്ഷിച്ചു.
ഒരു പെണ്‍കുട്ടിയോ, സ്ത്രീയോ എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ അയല്‍ക്കാരോ, സമൂഹമോ പ്രതിയോ കോടതിയിലെ അഭിഭാഷകനോ അവരുടെ വസ്ത്രധാരണത്തെക്കുറിച്ച് നിർദേശിക്കാൻ അവകാശമുള്ളവരല്ല. അത് അവരുടെ വിഷയമല്ല- കോടതി വ്യക്തമാക്കി.






