ചങ്ങനാശ്ശേരി: കുടുംബം ബന്ധുവീട്ടിൽ പോയ സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി ഏഴ് പവനോളം സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ.
തൃക്കൊടിത്താനം സ്വദേശിയായ ഇസ്മായിൽ ആണ് പിടിയിലായത്.ചങ്ങനാശ്ശേരി പെരുന്ന ഈസ്റ്റ് എസ്.എച്ച്. നഗറിൽ പുതുപ്പറമ്പിൽ ആസിഫ് മനസിൽ പി.കെ. ഇക്ബാലിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഇക്ബാളും കുടുംബവും സെപ്റ്റംബർ 12ന് വൈകുന്നേരം അഞ്ചുമണിയോടെ ഹരിപ്പാടുള്ള ബന്ധുവീട്ടിലേക്ക് പോയിരുന്നു. രാത്രി 1.15ഓടെ തിരിച്ചെത്തിയപ്പോഴാണ് അടുക്കള വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്.
വീടിനുള്ളിൽ പരിശോധന നടത്തിയപ്പോൾ മുറികളിലെ അലമാരകൾ തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
രണ്ട് മുറികളിലായി സൂക്ഷിച്ചിരുന്ന 57 ഗ്രാം സ്വർണാഭരണങ്ങളും 500 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി. ഏകദേശം 4.20 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും ഫിംഗർപ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് 48 മണിക്കൂറിനകം അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ. എമ്മിന്റെ നിർദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈഎസ്പി ആഷാദ് എസിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ അനിൽ ജോർജ്, എ.എസ്.ഐ സെയ്നി സെബാസ്റ്റ്യൻ,സിപിഓമാരായ നിയാസ്, കലേഷ്, ജൂഡ്ജോസ് ശ്രീകാന്ത്, സതീഷ്, ഡ്രൈവർ എ.എസ്.ഐ അൻവർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നിരവധി മോഷണ കേസുകളിൽ പ്രതിയായ പ്രതി ഇസ്മയിലിന്റെ പക്കൽ നിന്നും തൊണ്ടിമുതലുകളും കണ്ടെത്തിയിട്ടുണ്ട്.






