തിരുവനന്തപുരം: ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് സ്ഫോടക വസ്തുക്കളെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമായിരുന്നു ഗുണ്ടാസംഘം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
സംഭവത്തിന് പിന്നാലെ ഒമ്പത് പ്രതികളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സാമ്പത്തിക ഇടപാട് തർക്കത്തെ തുടർന്ന് ഞായർ രാത്രി 11നാണ് ഒമ്പതംഗ സംഘം ജില്ലാ ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയത്.
പാലോട് പേരയം സ്വദേശി കൃഷ്ണനുണ്ണി (27), നെടുമങ്ങാട് മഞ്ച പേരുമല സ്വദേശി അനൂപ് (26), പുല്ലമ്പാറ പാലാകോണം സ്വദേശി സാദിഖ് (28), മഞ്ച പാറക്കാട് സ്വദേശി ദീജു (27), ഉഴമലയ്ക്കൽ ചാരുമൂട് സ്വദേശി ഷിജിൻ (34), കരകുളം കാച്ചാണി സ്വദേശി ഹരികൃഷ്ണൻ (27),
പാലോട് പേരയം സ്വദേശി വിഷ് (25), അരുവിക്കര മൈലം ചെറിയകൊണ്ണി സ്വദേശി സുരഭിൻ (30), മഞ്ച പേരുമല സ്വദേശി രാജേഷ് (32) എന്നിവരാണ് അറസ്റ്റിലായത്.
കൃഷ്ണനുണ്ണിയും വിഷ്ണുവും തമ്മിലുള്ള സാമ്പത്തിക ഇടപാട് തർക്കത്തെ തുടർന്ന് ഇവർ സഹായികളെയും കൂട്ടി ആശുപത്രി പരിസരത്ത് സംഘടിക്കുകയായിരുന്നു.






