തിരുവനന്തപുരം: കഴിഞ്ഞ വർഷം ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തില്‍ ഇടപെട്ട വിരോധത്തില്‍ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. കേസില്‍ നാലുപേരെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ചാവർകോട് സ്വദേശികളായ ഹരിലാല്‍ (34), സുമേഷ് (34), ബിജു (47), വിനോദ് (30) എന്നിവരാണ് പിടിയിലായത്.
ഓഗസ്റ്റ് 11-ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കല്ലമ്പലം വെട്ടിയറ സ്വദേശി മുഹമ്മദ് ബിലാലിനാണ് മർദനമേറ്റത്. കഴിഞ്ഞ വർഷത്തെ അത്തപ്പൂക്കളം പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായ തർക്കത്തില്‍ ബിലാല്‍ ഇടപെട്ട് സംസാരിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യത്തെ തുടർന്ന്, ചാവർകോടുള്ള ചപ്പാത്തിക്കടയ്ക്ക് സമീപം വച്ച് പ്രതികളിലൊരാള്‍ ബിലാലിനെ തടഞ്ഞുനിർത്തി വാക്കുതർക്കമുണ്ടാക്കുകയായിരുന്നു.
തുടർന്ന് മറ്റ് പ്രതികളും ചേർന്ന് ബിലാലിനെ നിലത്തിട്ട് ക്രൂരമായി മർദിക്കുകയും തുണിക്കയർ ഉപയോഗിച്ച് ഇരുകൈകളും കൂട്ടിക്കെട്ടിയ ശേഷം പാറക്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ബിലാലിനെ പ്രതികള്‍ വീണ്ടും പിന്തുടർന്ന് ആക്രമിച്ചു.
തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ബിലാല്‍ നിലവില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം നടത്തിയ കല്ലമ്പലം പൊലീസ് നാലുപേരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ടു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.






