തിരുവനന്തപുരം: സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയുടെയും ആനി രാജയുടെയും മകള്‍ അപരാജിത രാജയെ പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ കാന്‍ഡിഡേറ്റ് അംഗമായി ഉള്‍പ്പെടുത്തിയതിനെതിരെ കേരള ഘടകത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നു.
യോഗ്യരായ ഒട്ടേറെ വനിതാ നേതാക്കളെ അവഗണിച്ചാണ് ഈ നീക്കമെന്നാണ് പ്രധാന പരാതി. പാര്‍ട്ടിയില്‍ സ്വജനപക്ഷപാതം വളരുകയാണെന്ന ആരോപണത്തോടെ വലിയ വിവാദങ്ങള്‍ക്കാണ് ഇതോടെ തുടക്കമായിരിക്കുന്നത്.
സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ വനിതാ നേതാക്കള്‍ ഒറ്റക്കെട്ടായാണ് ഈ നടപടിയെ എതിര്‍ത്തത്. മുതിര്‍ന്ന നേതാക്കളായ ആര്. ലതാദേവി, മുൻ മന്ത്രി ജെ. ചിഞ്ചുറാണി, പി. വസന്തം എന്നിവര്‍ കടുത്ത വിമര്‍ശനമുന്നയിച്ചു. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത തീരുമാനമാണിതെന്നും മറ്റ് അംഗങ്ങള്‍ ഈ നിലപാടിനെ പിന്തുണച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മഹിളാ ഫെഡറേഷന്റെ പ്രതിനിധിയായാണ് അപരാജിതയെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിശദീകരണം. മുന്‍പ് ചണ്ഡിഗഡ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒഴിച്ചിട്ട സ്ഥാനത്തേക്കാണ് ഈ നിയമനം നടത്തിയത്. എന്നാല്‍ ഈ ന്യായീകരണം ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന നിലപാടിലാണ് കേരളത്തിലെ മുതിര്‍ന്ന പാര്‍ട്ടി ഭാരവാഹികള്‍.
എഐഎസ്എഫിന്റെയും മഹിളാ ഫെഡറേഷന്റെയും ദേശീയ ഭാരവാഹിയായ അപരാജിത ജെഎന്‍യുവിലെ സമരങ്ങളിലൂടെ ശ്രദ്ധേയയായ യുവനേതാവാണ്. ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഇവരുടെ മുദ്രാവാക്യ വിളികളും പാട്ടുകളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, നേരിട്ട് ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തന പാരമ്പര്യം അപരാജിതയ്ക്കില്ലെന്നാണ് കേരള ഘടകത്തിന്റെ പ്രധാന ആക്ഷേപം.
പുതിയ നിയമനത്തോടെ ഡി. രാജയുടെ കുടുംബത്തിലെ മൂന്ന് അംഗങ്ങളും സിപിഐ ദേശീയ കൗണ്‍സിലിന്റെ ഭാഗമായി മാറി. ജനറല്‍ സെക്രട്ടറിയും ഭാര്യയും ചേര്‍ന്ന് മകളെ പാര്‍ട്ടിയിലെ ഉയര്‍ന്ന സമിതിയില്‍ തിരുകിക്കയറ്റിയെന്നാണ് സംസ്ഥാന നേതാക്കളുടെ വിമര്‍ശനം. ഇത്തരം നടപടികള്‍ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ ഉയര്‍ന്ന ശക്തമായ എതിര്‍പ്പുകള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശരിവെച്ചു. കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രതിഷേധം ദേശീയ കൗണ്‍സിലിനെ അറിയിക്കുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന പാര്‍ട്ടി യോഗങ്ങളില്‍ ഈ വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.






