തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക് പണമിടപാട് കേസില്‍ ഇഡി നിർദശം നല്‍കിയിട്ടും സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. അന്വേഷണം നടത്തിയാല്‍ കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളുടെയും പേരുവരുമോ എന്ന ആശങ്കയാണ് യുഡിഎഫിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎം നടത്തിയ അഴിമതിയായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം. പിണറായി വിജയനെ ജയിലിലാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അടക്കം പ്രഖ്യാപിച്ചു. എന്നാല്‍, അധികാരത്തിലെത്തി ഇത്രയും ദിവസമായിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല.
സിഎംആർഎല്‍- എക്സാലോജിക് ഇടപാടില്‍ ഇഡി നിർദേശം നല്‍കിയിട്ടും നടപടി എടുക്കുന്നില്ല. സർക്കാർ നിലപാട് പോലും പറയുന്നില്ല. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഒത്തുകളിയുണ്ടെന്ന് ജനങ്ങള്‍ പറയുന്നു. അത്തരം ശ്രമമുണ്ടായാല്‍ ബിജെപി എതിർക്കും. ഒന്നും ചെയ്യാതെ ഒരു കമ്പനിയിലേക്ക് പണം വരുന്നത് ഭഗവാൻ ചെയ്തതല്ലെന്നും അന്വേഷണം നടത്തിയാല്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെയും പേര് വരുമോ എന്ന ആശങ്കയാണ് യുഡിഎഫിനെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.






