കോഴിക്കോട് : കര്‍ണാടക ബിഡദിക്ക് സമീപമുണ്ടായ കെഎസ്ആര്‍ടിസി അപകടത്തില്‍ പ്രതികരിച്ച് ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍. സംഭവത്തില്‍ പ്രാഥമിക പരിശോധന നടത്തിയെന്നും വാഹനത്തിന് പഴക്കമില്ലെന്ന് വ്യക്തമായെന്നും സിപി ജോണ്‍ പറഞ്ഞു. ഡ്രൈവര്‍ മിഥിലേഷ് ലോങ് ട്രിപ്പ് ഓടിച്ചിരുന്ന ആളാണ്. പതിനാറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡ്രൈവർ സൈന്‍ ഓണ്‍ ചെയ്തതെന്നും മതിയായ വിശ്രമം ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
നിയമപ്രകാരം അപാകതയില്ല. ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത് തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണെന്നും മന്ത്രി പറഞ്ഞു. ഡ്രൈവര്‍ക്ക് മതിയായ വിശ്രമം ലഭിക്കാത്തത് അപകട കാരണമായതായി ആരോപണം ഉയര്‍ന്നിരുന്നു. അപകടത്തിന് തൊട്ടുമുന്‍പുള്ള ദിവസം മൈസൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബസ് ഓടിച്ച ഡ്രൈവറെ അന്ന് രാത്രി തന്നെ ബെംഗളൂരുവിലേക്കുള്ള ദീര്‍ഘദൂര സര്‍വീസിന് വീണ്ടും അയച്ചുവെന്നും ആക്ഷേപമുണ്ടായിരുന്നു.
ഇതിന് പുറമേ ദീര്‍ഘദൂര സര്‍വീസുകളില്‍ പരിചയ സമ്പന്നരായ ഡ്രൈവര്‍മാരെ നിയോഗിക്കുന്ന പതിവ് രീതിക്ക് വിരുദ്ധമായി താല്‍ക്കാലിക ജീവനക്കാരനാണ് ബസ് ഓടിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ഇക്കഴിഞ്ഞ എട്ടാം തീയതിയായിരുന്നു കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മിഥിലേഷും കണ്ടക്ടര്‍ അരുണും മരിച്ചത്. മിഥിലേഷ് താല്‍ക്കാലിക ജീവനക്കാരനാണന്നും പത്ത് ലക്ഷം രൂപയാണ് നല്കാന് കഴിയുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഈ തുക വര്‍ധിപ്പിക്കുന്നത് ആലോചിക്കുമെന്നും സി പി ജോണ്‍ പറഞ്ഞു.






