ന്യൂഡൽഹി : ഹൽദ്വാനിയിലെ ശുദ്ധീകരണ വിവാദത്തിൽ രാഹുൽ ഗാന്ധിക്ക് എതിരെ കേസ് എടുത്ത് ഉത്തരാഖണ്ഡ് പോലീസ്. വാൽമീകി സമുദായത്തിൽപ്പെട്ട അമിത് കുമാർ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 196, 299 എസ്സി/ എസ്ടി നിയമത്തിലെ 3 (1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മതപരമായ ചടങ്ങിന് രാഹുൽ ഗാന്ധി ജാതീയമായ വ്യാഖ്യാനം നൽകിയെന്ന് ആരോപിച്ചാണ് കേസ്. ഖർഗെയുടെ വേദിയിൽ ശുദ്ധീകരണം നടത്തിയവർക്ക് എതിരെ കേസ് എടുക്കാൻ പ്രധാനമന്ത്രിയോട് രാഹുൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന് എതിരായ കേസെടുത്തിരിക്കുന്നത്. പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് നീക്കം. ഭയപ്പെടുത്തി പിന്മാറ്റാമെന്ന് കരുതേണ്ടെന്നാണ് നേതാക്കൾ പ്രതികരിച്ചത്.
ഉത്തരാഖണ്ഡിലെ ഓരോ പോലീസ് സ്റ്റേഷനിലും പരാതി നല്കി പ്രതിഷേധിക്കാനാണ് കോൺഗ്രസ് പ്രവർത്തകരുടെ നീക്കം. ഓഗസ്റ്റ് 29ന് ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഹൽദ്വാനിയിൽ നടന്ന ശുദ്ധീകരണ ചടങ്ങിനെ കുറിച്ചുള്ള വസ്തുതകൾ പരിശോധിക്കാതെ രാഹുൽ ഗാന്ധി സംസാരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ ചടങ്ങിനെ അയിത്തം ആചരിക്കലായും പട്ടികജാതി വിഭാഗത്തിനെതിരെയുള്ള അതിക്രമമായും രാഹുൽ ഗാന്ധി തെറ്റായി ചിത്രീകരിച്ച് സംസാരിച്ചുവെന്നും, ഇത് വിഭാഗീയതയ്ക്കും ശത്രുതയ്ക്കും കാരണമാകുമെന്നും പരാതിയിൽ ആരോപിക്കുന്നു.
സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിഷയം പോലീസ് വിശദമായി അന്വേഷിച്ചു വരികയാണെന്നും ഹൽദ്വാനി സിറ്റി പോലീസ് സൂപ്രണ്ട് വ്യക്തമാക്കുന്നത്.






