തിരുവനന്തപുരം: ഇനിയും തീരുമാനമാകാത്ത ക്യാബിനറ്റ് റാങ്കുകള്ക്കുവേണ്ടി യുഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്തി ഘടകകക്ഷികള്‍.
ഭരണ പരിഷ്കരണ കമ്മീഷനു വേണ്ടി മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും. ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയാകാന്‍ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജനുമാണ് മുന്നണിയില്‍ കരുനീക്കങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.
ഇതിനിടെ നിലവില്‍ പങ്കുവച്ചതിനപ്പുറം ക്യാബിനറ്റ് പദവികള്‍ ഘടകകക്ഷികള്‍ക്ക് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പൊതുവികാരം ഉയര്‍ന്നിരിക്കുകയാണ്.
കേരളത്തില്‍ നാമമാത്ര പ്രവര്‍ത്തക പങ്കാളിത്തം പോലുമില്ലാത്ത ഘടകകക്ഷി നേതാക്കള്‍ക്ക് സുഖിക്കാന്‍ കോണ്‍ഗ്രസിനവകാശപ്പെട്ട പദവികള്‍ വീണ്ടും വീതം വയ്ക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ ശക്തമായ വികാരമാണ് ഉയര്‍ന്നിരിക്കുന്നത്.
സര്‍ക്കാര്‍ ആറാം ക്യാബിനറ്റ് പദവിയായിട്ടാണ് മുസ്ലിം ലീഗ് ഭരണ പരിഷ്കരണ കമ്മീഷന് അധ്യക്ഷ സ്ഥാനം ആവശ്യപ്പെടുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മല്‍സരിക്കാതെ മാറിനിന്ന ഡോ. എംകെ മുനീറിനുവേണ്ടിയാണ് ലീഗ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
പാര്‍ട്ടി ചെയര്മാന് പിജെ ജോസഫിനുവേണ്ടിയാണ് കേരള കോണ്‍ഗ്രസ് മൂന്നാം ക്യാബിനറ്റ് പദവി ആവശ്യപ്പെടുന്നത്. ഇദ്ദേഹത്തിന്റെ മകന് അപു ജോണ്‍ ജോസഫ് നിലവില്‍ ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പാണ്.
തൊടുപുഴയും കടുത്തുരുത്തിയും ഒഴികെ മല്‍സരിച്ച് വിജയിച്ച മണ്ഡലങ്ങളില്‍ പോലും 500 പ്രവര്‍ത്തകര്‍ തികച്ചില്ലാത്ത പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിയര്‍പ്പൊഴുക്കിയാണ് അവര്‍ക്ക് 7 എംഎല്‍എമാരെ നല്‍കിയത്. ഇപ്പോള്‍ ആ എംഎല്‍എമാരുടെ എണ്ണം വച്ച് കോണ്‍ഗ്രസിനോട് വില പേശുകയാണ് കേരള കോണ്‍ഗ്രസ്.
ഭരണപരിഷ്കരണ കമ്മീഷൻ പദവി ആവശ്യപ്പെടുന്ന പിജെ ജോസഫിന് പ്രായാധിക്യം മൂലവും എംകെ മുനീറിന് ആരോഗ്യ പ്രശ്നങ്ങള്‍ കാരണവും പരസഹായമില്ലാതെ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവരാണ്.
മറ്റൊരു ക്യാബിനറ്റ് റാങ്ക് ആവശ്യക്കാരന് യുഡിഎഫിലെ ആദ്യ 'അന്യസംസ്ഥാന' പാര്‍ട്ടിയായ ഫോര്‍വേഡ് ബ്ലോക്കിന്റെ ദേശീയ നേതാവ് ജി ദേവരാജനാണ്. ലോകത്തു തന്നെ ഫോര്‍വേഡ് ബ്ലോക്ക് എന്ന പാര്‍ട്ടിയില്‍ അദ്ദേഹത്തേക്കാള്‍ മുതിര്‍ന്ന നേതാക്കളില്ല, താഴ്ന്ന നേതാക്കള്‍ ഉള്ളവരെ മലയാളികള്‍ക്കെങ്കിലും അറിയത്തുമില്ല.
കേരളത്തെ സംബന്ധിച്ച് ഇതൊരു 'സാങ്കല്പിക പാര്‍ട്ടി'യാണെന്നാണ് യുഡിഎഫിലെ നേതാക്കള്‍ തന്നെ കളിയാക്കുന്നത്. ഉണ്ടോ... എന്ന് ചോദിച്ചാല്‍ ഉണ്ട്... കാണാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ പറ്റില്ല എന്നതാണ് സ്ഥിതി.
ഏറെക്കാലം ഡല്‍ഹിയില്‍ എന്തോ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലുള്ള പരിചയസമ്പത്തുവച്ച് ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്യാബിനറ്റ് റാങ്കുള്ള പ്രത്യേക പ്രതിനിധി സ്ഥാനമാണ് ദേവരാജന്റെ ആവശ്യം.
ഇതില്‍ ആര്‍ക്കെങ്കിലും പദവി നല്കിയാല് അത് കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമാകും. ഈ ഘടകകക്ഷികള്‍ക്ക് മല്‍സരിക്കാന്‍ വേണ്ടി സ്ഥാനാര്‍ഥിത്വം ഒഴിഞ്ഞുകൊടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ഭരണം കിട്ടിയിട്ടും ഒരാനുകൂല്യവും ലഭിക്കാത്ത അവസ്ഥയിലാണ്.






