കോട്ടയം: തോരാത്ത മഴയും മണ്ണിടിച്ചിലും ഉരുൾ പൊട്ടലും മൂലം ജനം വിറങ്ങലിച്ചു നിൽക്കുമ്പോൾ കോട്ടയം നഗരത്തിൽ പാട്ടും കൂത്തും ആട്ടവും നടത്തിയ ബ്ലേഡ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നു.
തീക്കോയിയിൽ ഇന്നലെ പുലർച്ചെ ഉരുൾ പൊട്ടി അമ്മയും മകനും മരിച്ചു. വാഗമണ്ണിലെ മണ്ണിടിച്ചിലിൽ കോട്ടയം വൈക്കം സ്വദേശിയായ വയോധികന് ജീവൻ നഷ്ടമായി. പരിയാരത്ത് 11 വയസുകാരന് വെള്ളക്കെട്ടിൽ വീണ് ദാരുണാന്ത്യം. ഇതെല്ലാം ഇന്നലെ കോട്ടയത്തെ നടുക്കിയ വാർത്തകളായിരുന്നു.
2018-നെ അനുസ്മരിപ്പിക്കുന്ന വെള്ളപ്പൊക്കത്തിൽ ജനം നരകയാതന അനുഭവിക്കുകയായിരുന്നു ഇന്നലെ. ഈ അവസ്ഥയിൽ ആരെങ്കിലും ചെയ്യുന്ന കാര്യമാണോ ഇന്നലെ തിരുനക്കര മൈതാനിയിൽ ആരങ്ങേറിയത്.
എൻ ടി സി എന്ന ബ്ലേഡ് കമ്പനിയുടെ പുതിയ ബ്രാഞ്ചുകളുടെ ഉദ്ഘാടനമായിരുന്നു വലിയ ആഘോഷമാക്കി നടത്തിയത്.
സിനിമാ താരങ്ങളായ ശോഭനയും വിനീത് ശ്രീനിവാസനുമൊക്കെയാണ് പങ്കെടുത്തത്. കോട്ടയത്തെ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ ഇവർക്ക് എങ്ങനെ തോന്നി ഈ ആഘോഷം നടത്താൻ എന്നാണ് പലരും ചോദിക്കുന്നത്.
നാട് ഒന്നാകെ വിറങ്ങലിച്ച് കഴിയുമ്പോൾ അടിപ്പാടി ഉല്ലസിക്കുന്ന ബ്ലേഡ് നടത്തിപ്പുകാരെക്കുറിച്ച് പുച്ഛത്തോടെയാണ് ജനങ്ങൾ പ്രതികരിച്ചത്.
ദുരിതത്തിൽപ്പെട്ടവരെ സഹായിക്കാൻ മറ്റെല്ലാം മറന്ന് മുന്നിട്ടിറങ്ങണമെന്ന് രാഷ്ട്രീയ പാർട്ടികളും വിവിധ സമുദായ നേതാക്കളും ആഹ്വാനം ചെയ്തിരുന്നു. എല്ലാ പരിപാടികളും മാറ്റിവച്ചാണ് അവരൊക്കെ ദുരിതാശ്വാസ പ്രവർത്തനത്തിന് ഇറങ്ങിയത്.
ഇന്നലത്തെ ആഘോഷ പരിപാടി മാറ്റിവച്ചിരുന്നുവെങ്കിൽ ബ്ലേഡ് കമ്പനിക്ക് അതൊരു പരസ്യമാകുമായിരുന്നു. ആഘോഷം വേണ്ടന്നു വച്ച് ആ പണം ഞങ്ങൾ ദുരിതാശ്വാസ പ്രവർത്തനത്തിന് നൽകുന്നു എന്നു പറഞ്ഞിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു.
ഇന്നലെത്തേത് വെറും മോശമായിപ്പോയി എന്ന വിമർശനമാണ് പല ഭാഗത്തു നിന്നും ഉയരുന്നത്. അയൽവാസി ഉരുൾ പൊട്ടലിൽ മണ്ണിനടിയിൽ കിടക്കുമ്പോൾ ആർക്കെങ്കിലും പാട്ടും നൃത്തവും ഇഷ്ടപ്പെടുമോ? ദുരിതമനുഭവിക്കുന്ന എലാവരും നമ്മുടെ സഹോദരങ്ങളും അയൽവാസികളുമാണ്. സമൂഹത്തിനോട് എന്തെങ്കിലും സ്നേഹമുള്ളവർ കാണിക്കുന്ന പണിയാണോ ഇന്നലെ കോട്ടയത്ത് നടന്നത്.
ബ്ലേഡ് പലിശ മാത്രം മനസിലുളളവർക്കേ ഇങ്ങനെയൊക്കെ പ്രവർത്തിക്കാനാവു. ഇവരുടെ സ്ഥാപനങ്ങളിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത് മന:സാക്ഷിയില്ലാത്ത ഇത്തരം ഇടപാടുകൾ തന്നെയാകും.!






