ഡൽഹി: ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ ഡെബ്രി ഗ്രാമത്തില്‍ ദാമ്പത്യപ്രശ്നങ്ങള്‍ക്കും വഴക്കുകള്‍ക്കും വിചിത്രമായൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബുദ്ധിറാം നിഷാദ് എന്നയാള്‍.
തന്റെ ഭാര്യ ഫൂല്‍മതിക്ക് ഗ്രാമത്തിലെ തന്നെ അവധേഷ് എന്ന യുവാവിനോടുള്ള പ്രണയം മനസിലാക്കിയ ഇയാള്‍, ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ അശ്രഫ്പൂരിലെ ഒരു ശിവക്ഷേത്രത്തില്‍ വെച്ച് ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.
21 വർഷം നീണ്ട ദാമ്പത്യബന്ധത്തില്‍ ഇവർക്ക് അഞ്ച് മക്കളുമുണ്ട്. ഏതാനും മാസങ്ങളായി ഫൂല്‍മതിയും അവധേഷും പ്രണയത്തിലായിരുന്നു. രണ്ട് മാസം മുൻപ് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഇരുവരും നാടുവിട്ടുപോയെങ്കിലും നാട്ടുകാരും ബന്ധുക്കളും ഇടപെട്ട് ഫൂല്മതിയെ തിരികെ വീട്ടിലെത്തിച്ചു.
എന്നാല്‍ പിന്നീട് വീട്ടില്‍ ദിവസവും വഴക്കും പ്രശ്നവുമായിരുന്നു. പരസ്പരം നിർബന്ധിച്ച് ജീവിക്കുന്നതിലും നല്ലത് ഭാര്യയുടെ സന്തോഷമാണെന്ന് തിരിച്ചറിഞ്ഞ ബുദ്ധിറാം, ഒടുവില്‍ അവരെ കാമുകന് കൈപിടിച്ചേല്‍പ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
തന്നോടൊപ്പം ജീവിക്കാൻ താല്പര്യമില്ലാത്ത ഭാര്യയുടെ സന്തോഷത്തിനാണ് താൻ മുൻഗണന നല്‍കിയതെന്നും, വെറുതെ വഴക്കിട്ട് സ്വന്തം ജീവൻ അപകടത്തിലാക്കുന്നതിനേക്കാള് നല്ലത് ഇതാണെന്ന് കരുതിയെന്നുമാണ് സംഭവത്തില്‍ ബുദ്ധിറാമിന്റെ പ്രതികരണം.
അതേസമയം, ഇത് തന്റെ അവകാശമായിരുന്നുവെന്ന രീതിയിലായിരുന്നു ഫൂല്മതി ഇതിനോട് പ്രതികരിച്ചത്. സന്തോഷത്തോടെ ഭാര്യയെ യാത്രയാക്കിയ ബുദ്ധിറാമിന്റെ ഈ വേറിട്ട തീരുമാനം പ്രദേശത്താകെ വലിയ ചർച്ചയായിരിക്കുകയാണ്.






