കൊച്ചി: ഓണത്തിന് മുമ്പേ നേന്ത്രപ്പഴത്തിന് വില വർധിച്ചു.കിലോഗ്രാമിന് 60–65 രൂപയായാണ് ഉയർന്നത്. ഓണാമാകുമ്പോഴേക്കും വില ഇനിയും കൂടും. 4 വർഷത്തിനു ശേഷമാണ് നേന്ത്രപ്പഴത്തിന് ഇത്രയും വില ഉയരുന്നത്.
യുദ്ധത്തെ തുടർന്ന് കയറ്റുമതി പ്രതിസന്ധിയിലായതാണ് ഈ വിലയ്ക്ക് നേന്ത്രപ്പഴം കിട്ടുന്നതെന്നും അല്ലെങ്കിൽ വില ഇതിലും കൂടുമായിരുന്നെന്നുമാണ് വ്യാപാരികൾ പറയുന്നത്.
ജില്ലയിലെ മിക്ക മാർക്കറ്റിലേക്ക് നേന്ത്രക്കുലകളെത്തുന്നത് നാടുകാണി ചുരമിറങ്ങി വയനാട്ടിൽനിന്നും കർണാടക, തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽനിന്നുമാണ്.
ലോഡ്കണക്കിന് കുലകൾ നിത്യവും ചുരമിറങ്ങി മാർക്കറ്റിലെത്തുന്നുണ്ട്. ഇതിൽ കൂടുതലും ചിപ്സ് കമ്പനികളിലേക്കാണു പോകുന്നത്.
കർഷകരിൽനിന്ന് 45–50 രൂപ വിലയ്ക്കാണ് മൊത്തക്കച്ചവടക്കർ വാങ്ങുന്നത്. വണ്ടിവാടകയും മറ്റു ചെലവുകളുമെല്ലാം കൂട്ടിയാൽ 60 രൂപയിൽ കുറച്ച് ചില്ലറവിൽപനയ്ക്കാർക്ക് നൽകാനാവില്ലെന്നാണ് അവർ പറയുന്നത്.
നേന്ത്രവാഴക്കൃഷിയിൽനിന്നു മിക്ക കർഷകരും പിൻമാറിയതോടെ വിളവു കുറഞ്ഞതും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്. വന്യമൃഗശല്യം രൂക്ഷമായതിനാൽ വയനാട്ടിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് നേന്ത്രവാഴക്കൃഷി കുറവാണ്.
മാനന്തവാടി, ബത്തേരി താലൂക്കുകളിലെല്ലാം കർഷകർ കൂട്ടത്തോടെ കൃഷിയിൽനിന്നു പിൻമാറിയിട്ടുണ്ട്. കഴിഞ്ഞ 2 വർഷങ്ങളിലെ വിലത്തകർച്ചയും ഇതിനു കാരണമായി.






