തിരുവനന്തപുരം: ഇ.ഡി. ഉദ്യോഗസ്ഥരെ റോഡിലിട്ട് ആക്രമിച്ച കേസില്‍ കടുത്ത ജാമ്യവ്യവസ്ഥ നിലനില്‍ക്കെ, മ്യൂസിയം പോലീസ് സ്റ്റേഷനില്‍ വന്ന് എ.എസ്.ഐക്ക് മുന്നില്‍ ഒപ്പിട്ട് ആടിയുലഞ്ഞ് വീഡിയോ ചിത്രീകരിച്ച സി.പി.എം.
നേതാവ് ഐ.പി. ബിനുവിന്റെയും സംഘത്തിന്റെയും നടപടി വെറുമൊരു റീല്‍സ് പ്രേമമല്ലെന്ന് വ്യക്തമാകുന്നു. നിയമത്തെയും കേസിനെയും നോക്കി കൊഞ്ഞനം കുത്തുന്ന ഈ ആംഗിളും ആടിയുലച്ചിലും കേസിലെ ദൃക്സാക്ഷികളെ ഭയപ്പെടുത്താനും സ്വാധീനിക്കാനുമുള്ള കൃത്യമായ തിരക്കഥയാണെന്നാണ് അന്വേഷണസംഘം ഇപ്പോള്‍ വിലയിരുത്തുന്നത്.
സ്റ്റേഷന് ഭരിക്കുന്നത് തങ്ങളാണെന്ന പരസ്യപ്രഖ്യാപനമാണ് ഇതിലൂടെ നടന്നത്. കോടതി ഉത്തരവ് പ്രകാരം സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് (എസ്.എച്ച്.ഒ.) മുന്നിലാണ് പ്രതികള്‍ കൃത്യമായി ഹാജരായി ഒപ്പിടേണ്ടിയിരുന്നത്. എന്നാല്‍ ഉത്തരവുകളെല്ലാം കാറ്റില്‍പ്പറത്തി എ.എസ്.ഐയുടെ മുന്നിലിരുന്ന് ഒപ്പിടുകയും അത് ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു.
സിപിഎമ്മിന്റെ തണലില്‍ നില്ക്കുന്ന തങ്ങളെ തൊടാന്‍ ഒരു നിയമത്തിനും കഴിയില്ലെന്ന സന്ദേശമാണ് സാക്ഷികള്‍ക്ക് ഇതിലൂടെ പ്രതികള്‍ നല്‍കിയത്. പോലീസ് ഉദ്യോഗസ്ഥരെപ്പോലും കളിപ്പാവകളാക്കുന്ന കാഴ്ച കണ്ട് സാക്ഷികള്‍ മൊഴി നല്കാന് ഭയക്കും എന്ന കണക്കുകൂട്ടലാണ് ഈ ഊഞ്ഞാലാട്ടത്തിന് പിന്നിലുള്ളത്. ഭരണമില്ലെങ്കിലും പോലീസില്‍ ഉള്ള സ്വാധീനം ചര്‍ച്ചയാക്കാനാണ് ഇതെന്നനാണ് ആരോപണം.
കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ.ഡി. ഉദ്യോഗസ്ഥരെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസ് രാജ്യശ്രദ്ധ നേടിയ ഒന്നാണ്. ആ കേസിലെ പതിനാറാം പ്രതിയും സി.പി.എം. പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമാണ് ഐ.പി. ബിനു. ഒന്നാം പ്രതി ജിതിന് രാജും ബിനുവും ചേര്‍ന്നാണ് സ്റ്റേഷനുള്ളില്‍ പരസ്യ വെല്ലുവിളി നടത്തിയത്. ഡിവൈഎഫ്ഐയുടെ സജീവ സംഘാടകനില്‍ നിന്ന് സിപിഎമ്മിന്റെ തിരുവനന്തപുരത്തെ പ്രധാന മുഖങ്ങളിലൊന്നായി മാറിയ ബിനുവിന് പോലീസ് സംവിധാനത്തിനുള്ളിലുള്ള വഴിവിട്ട സ്വാധീനം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്.
സംഭവം വന്‍ വിവാദമായതോടെ മ്യൂസിയം എസ്.എച്ച്.ഒ. ഉള്‍പ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥരെയാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. അടിയന്തരമായി സ്ഥലംമാറ്റിയത്. സിപിഎം നേതാവിന്റെ സ്വാധീനത്തിന് പോലീസ് അടിയറവ് പറഞ്ഞ സംഭവത്തില്‍ ആഭ്യന്തര വകുപ്പിനും വന്‍ നാണക്കേടുണ്ടായി. എന്നാല്‍ വെറുമൊരു സ്ഥലംമാറ്റം കൊണ്ട് വിവാദം തണുക്കില്ലെന്ന് ഉറപ്പായതോടെയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതരായത്. സി.പി.എം നേതാക്കളുടെ സമ്മര്‍ദ്ദമുണ്ടായിട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലാണ് അപേക്ഷ നല്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതിന് പിന്നില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലുമുണ്ടായിരുന്നു.
പ്രതികള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ തന്നെയാണ് പോലീസ് കോടതിയില്‍ പ്രധാന തെളിവായി ഹാജരാക്കിയിരിക്കുന്നത്. ജാമ്യവ്യവസ്ഥയിലെ ഏറ്റവും പ്രധാന ലംഘനമാണ് എസ്.എച്ച്.ഒയ്ക്ക് മുന്നില്‍ ഒപ്പിട്ടില്ലെന്നതും പകരം കീഴുദ്യോഗസ്ഥന്റെ മുന്നില്‍ ഒപ്പിട്ട് അത് ആഘോഷിച്ചെന്നതും. ഐ.പി. ബിനുവിന്റെയും ജിതിന് രാജിന്റെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച പരിഗണിക്കും. ഹര്‍ജിയില്‍ കോടതി എടുക്കുന്ന നിലപാട് പ്രതികള്‍ക്കും അവര്‍ക്ക് കുടപിടിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ നിര്‍ണ്ണായകമാകും.
സാക്ഷികളെ സ്വാധീനിക്കാനും നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനും ശ്രമിച്ചെന്ന വാദം കോടതി ശരിവെച്ചാല്‍ പ്രതികള്‍ വീണ്ടും കമ്പി എണ്ണേണ്ടി വരും. ഭരണ തണലില്‍ എന്ത് അനീതിയും കാട്ടാമെന്ന ധാര്‍ഷ്ട്യത്തിനേല്‍ക്കുന്ന കനത്ത പ്രഹരമായിരിക്കും കോടതിവിധിയെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.






