കൊച്ചി: മഹാബലിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഓണ സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.
കെ.എസ്. രാധാകൃഷ്ണൻ. മഹാബലി ഏകാധിപതിയായ അസുര ചക്രവർത്തിയായിരുന്നു. എല്ലാവരും ഒരുപോലെയുള്ള സമ്പല്സമൃദ്ധമായ ഒരു കാലം ഒരിക്കലും ഉണ്ടാവില്ല. ഏകാധിപതിയായ രാജാവിന് കീഴിലാണ് ഓണത്തിന്റെ കഥകളില്‍ പറയുന്നതുപോലുള്ള കാലമുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കെ.എസ് രാധാകൃഷ്ണൻ നിലപാട് വ്യക്തമാക്കിയത്.
'മാവേലി നാടു വാണിടും കാലം' എന്ന വരികളിലൂടെയാണ് മഹാബലി ജനകീയനായതെന്ന് രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. മനുഷ്യർ എല്ലാവരും ഒന്നുപോലെ കഴിയുന്ന ഒരു സമൂഹം പ്രായോഗികമായി സാധ്യമല്ല. രണ്ടു സാഹചര്യങ്ങളില്‍ മാത്രമാണ് മനുഷ്യർ തുല്യരാകുന്നത്; ഒന്ന്, എല്ലാവരും ഈശ്വരതുല്യരാകുന്ന അവസ്ഥയില്‍, അല്ലെങ്കില്‍ ഒരു കടുത്ത ഏകാധിപതിയുടെ ഭരണത്തിൻ കീഴില്‍. ഇന്ത്യയില്‍ അടിയന്തരാവസ്ഥക്കാലം അതിന് തെളിവാണ്. മഹാബലി വില്ലനും വാമനൻ നായകനുമാണെന്നും അദ്ദേഹം പറഞ്ഞു.
രാജാവിന്റെ കയ്യിലുള്ള സമ്പത്ത് രാജ്യത്തിന്റേതാണ്. ജനങ്ങളുടെയും പ്രകൃതിയുടെയും പൊതുസ്വത്ത് സ്വന്തം ഇഷ്ടപ്രകാരം ദാനം ചെയ്യാൻ മഹാബലിക്ക് അധികാരമില്ലായിരുന്നു. സ്വന്തം ശക്തിയില്‍ ഗർവ് കാണിച്ച്, 'ഞാനാണ് രാജ്യം, എന്റെ ഇഷ്ടമാണ് നിയമം' എന്ന് കരുതുന്നതാണ് അസുരസ്വഭാവം. ആ അർഥത്തില്‍ മഹാബലി ഒരു അസുര ഏകാധിപതിയായിരുന്നു. ഇത്് ആദ്യം പറയുന്നത് താനല്ല, വൈലോപ്പിള്ളി ശ്രീധരമേനോൻ ആണെന്നും ഡോ. രാധാകൃഷ്ണൻ പറഞ്ഞു.
ഏതൊരു ഏകാധിപതിയും ഒടുവില്‍ പാതാളത്തിലേക്ക് താഴ്ത്തപ്പെടുമെന്നതാണ് ചരിത്രസത്യം, ഏകാധിപത്യം ഒരുകാലത്തും വിജയിച്ചിട്ടില്ല. ഓണത്തിന് ടൂറിസ്റ്റ് വിസയില്‍ വരുന്ന ആളാണ് മഹാബലി. ടൂറിസ്റ്റുകളെ എല്ലാവരും ബഹുമാനിക്കും. അതുകൊണ്ട് മഹാബലിയെ ബഹുമാനിക്കുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു.






