കോട്ടയം: എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനിൽ തിരക്കോട് തിരക്ക്.പ്രത്യേകിച്ച് രാവിലെയും വൈകിട്ടുമുള്ള യാത്രകൾ വാഗൺ ട്രാജഡിയെ ഓർമിപ്പിക്കും വിധം യാത്രക്കാർ തിങ്ങിനിറയുന്നു. ടിക്കറ്റെടുത്തിട്ടും പലപ്പോഴും വണ്ടിയിൽ കയറാനാകാത്ത അവസ്ഥയാണ്.
ഇന്ന് ചങ്ങനാശ്ശേരിയിൽ നിന്ന് പലരും മെമുവിൽ കയറാതെ പിന്മാറി. ലോക്മാന്യ തിലകിലേയ്ക്കുള്ള സൂപ്പർ ഫാസ്റ്റിന് തൊട്ടുപിന്നിലാണ് മെമു ഓരോ സ്റ്റേഷനിലും എത്തിയത്.
എറണാകുളം ടൗണിലേയ്ക്കുള്ള യാത്രക്കാർ സൂപ്പർ ഫാസ്റ്റിനെ ആശ്രയിച്ചതുകൊണ്ട് അല്പമെങ്കിലും ആശ്വാസമാകുമെന്ന് കരുതിയെങ്കിലും പ്രതീക്ഷ തെറ്റിച്ചാണ് ഇന്ന് മെമു കോട്ടയം എത്തിയത്. പാലരുവിയിലും സമാന സാഹചര്യമായിരുന്നു
മെമുവിന് ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെ അഞ്ചുസ്റ്റേഷനിലെ സ്റ്റോപ്പുകൾ ഒഴിവാക്കാൻ കാരണം കോച്ചുകൾ കുറവായതിനാലാണ്.
ആകെ നിർത്തുന്ന മെമുവിന് പോലും സ്റ്റോപ്പ് ചോദിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് ഹാൾട്ട് സ്റ്റേഷനിലെ യാത്രക്കാർ. കോട്ടയം മുതൽ ട്രെയിനുള്ളിൽ പ്രവേശിക്കാൻ സാധിക്കതെ സ്ത്രീകളും വിദ്യാർത്ഥികളുമടക്കം വാതിൽപ്പടിയിൽ നിന്നാണ് യാത്ര ചെയ്യുന്നത്..
കോട്ടയത്ത് നിന്ന് രാവിലെ ഒരു മെമു അനുവദിക്കണമെന്ന് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. കോട്ടയത്ത് നിന്നുള്ള തിരക്കാണ് ട്രെയിനിൽ വായുസഞ്ചാരം പോലും നഷ്ടപ്പെടുത്തി യാത്ര ഏറെ ദുസ്സഹമാക്കുന്നത്. കോട്ടയത്ത് നിന്ന് രാവിലെ പുതിയ സർവീസ് ആരംഭിക്കണം
വൈകുന്നേരം എറണാകുളത്ത് നിന്നുള്ള മടക്കയാത്രയും അതീവ ദുരിതമാണ്. തൃപ്പൂണിത്തുറയിൽ നിന്നും യാത്രക്കാർ വാതിൽപ്പടിയിൽ തൂങ്ങികിടക്കുന്ന അവസ്ഥയിലാണ് ട്രെയിൻ നീങ്ങി തുടങ്ങുന്നത്. ഗുരുവായൂർ - എറണാകുളം പാസഞ്ചർ കോട്ടയത്തേയ്ക്ക് ദീർഘിപ്പിക്കണമെന്ന ആവശ്യവും റെയിൽവേ പരിഗണിച്ചില്ല.
അഞ്ചുപ്ലാറ്റ് ഫോമുകളുമായി സ്റ്റേഷൻ നവീകരിച്ചെങ്കിലും പുതുതായി ഒരു ട്രെയിൻ പോലും കോട്ടയത്തിന് ലഭിച്ചില്ല. എറണാകുളം ഭാഗത്തേയ്ക്ക് മെമു സർവീസുകൾക്കായി നിർമ്മിച്ച (1 A) പ്ലാറ്റ് ഫോം നാല് വർഷമായി വെറുതെ കിടക്കുകയാണ്.
എറണാകുളത്ത് അവസാനിക്കുന്ന ഒരു ട്രെയിൻ പോലും ഈ കാലയളവിൽ കോട്ടയത്തേയ്ക്ക് ദീർഘിപ്പിക്കാനും റെയിൽവേ തയ്യാറായില്ല. ശക്തമായ അവഗണനയാണ് ജില്ലയിലെ യാത്രക്കാർ നേരിടുന്നത്.






