കണ്ണൂർ: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പരാമർശം നടത്തിയ കേസില്‍ അർജുൻ ആയങ്കിയെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
അർജുൻ ആയങ്കിയെ കസ്റ്റഡിയില്‍ വിടരുതെന്നും വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയില്‍ വാദിച്ചെങ്കിലും ഇത് തള്ളുകയായിരുന്നു.
എന്നാൽ, അഞ്ച് ദിവസമാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മൂന്ന് ദിവസം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
അര്ജുന് ആയങ്കിയുടെ വീട്ടില്‍ കണ്ണൂര്‍ സൈബർ പൊലീസ് ഇന്നലെ നടത്തിയ പരിശോധനയില്‍ ലാപ് ടോപ്പ് പിടിച്ചെടുത്തിരുന്നു. ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിലാണ് അര്ജുന് ആയങ്കി ഇപ്പോള്‍ റിമൻഡില് കഴിയുന്നത്. അധിക്ഷേപ പരാമര്‍ശം നടത്താൻ ഉപയോഗിച്ച ഡിവൈസാണ് കേസിലെ പ്രധാന തെളിവ്. അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കണ്ണൂർ സൈബർ പൊലീസ് എസ്എച്ച്ഒ എ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.






