കണ്ണൂര്‍ : സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വെല്ലുവിളികള്‍ ഉയര്‍ത്തി ഒളിവിലായിരുന്ന വിവാദ നായകന് അര്ജുന് ആയങ്കിയെ പോലീസ് അതിസാഹസികമായി വലയിലാക്കിയത് കണ്ണൂര്‍ നഗരത്തിലെ വനിതാ അഭിഭാഷകയുടെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന്.ശനിയാഴ്ച അര്‍ദ്ധരാത്രി സമാനതകളില്ലാത്ത പോലീസ് ആക്ഷനാണ് കണ്ണൂരില്‍ അരങ്ങേറിയത്. ഫ്ലാറ്റിന് ചുറ്റും റൂറല്‍ എസ്പി സ്ക്വാഡും ടൗണ്‍ പോലീസും വലക്കണ്ണികള്‍ മുറുക്കിയത് അറിയാതെ ഒളിവിലിരുന്ന ആയങ്കി, അവസാന നിമിഷം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംഘം വളഞ്ഞിട്ടു പിടികൂടുകയായിരുന്നു.
സൈബര്‍ ഇടത്തില്‍ പോലീസിനെതിരെയുള്ള ആയങ്കിയുടെ പോസ്റ്റിടലും പോരവിളിയും ഞായറാഴ്ചയിലേക്ക് നീണ്ടുപോകാതെ ശനിയാഴ്ച രാത്രി തന്നെ തടയണമെന്ന ഡിഐജി കെ. കാര്‍ത്തിക്കിന്റെ ഉറച്ച നിലപാടാണ് കൃത്യതയാര്‍ന്ന ഓപ്പറേഷന് വഴിതുറന്നത്. ആയങ്കി പുതിയ പോസ്റ്റുകളുമായി പോലീസിനെയും ക്രമസമാധാന പാലനത്തെയും വീണ്ടും പരിഹസിക്കുന്നത് നാണക്കേടാണെന്ന് വിലയിരുത്തിയ ഡിഐജി, ഞായറാഴ്ച വെളുക്കും മുന്‍പ് പ്രതി കൈക്കുള്ളിലാകണമെന്ന് സ്ക്വാഡിന് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന് എല്ലാം ഏകോപിപ്പിച്ചു.
തികച്ചും പഴുതടച്ച നീക്കങ്ങളായിരുന്നു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഫ്ലാറ്റിന്റെ എല്ലാ എന്‍ട്രി-എക്സിറ്റ് പോയിന്റുകളും രഹസ്യമായി ഉപരോധിച്ച ശേഷമാണ് പ്രത്യേക അന്വേഷണ സംഘം അപ്പാര്‍ട്ട്മെന്റിന് ഉള്ളിലേക്ക് കടന്നത്. അതുവരെ എല്ലാ ഓപ്പറേഷനും അതീവ രഹസ്യമായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും നിര്‍ദ്ദേശം പോയിരുന്നു. അല്ലാതെ ആരും അറിഞ്ഞില്ല.
ഒരു പ്രമുഖ വനിതാ അഭിഭാഷകന്റെ അപ്പാര്‍ട്ട്മെന്റ് തന്നെ ഒളിത്താവളമായി തിരഞ്ഞെടുത്തതിലൂടെ പോലീസിന്റെ പരിശോധനയും സംശയങ്ങളും ഒഴിവാക്കാം എന്നായിരുന്നു ആയങ്കിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കേസിന്റെ ഗൗരവം ഉള്‍ക്കൊണ്ട് വിവരങ്ങള്‍ ശേഖരിച്ച റൂറല്‍ എസ്പി സ്ക്വാഡും ടൗണ്‍ പോലീസും ഫ്ലാറ്റിലേക്ക് ഇരച്ചുകയറാന്‍ യാതൊരു മടിയും കാണിച്ചില്ല. അഭിഭാഷകയ്ക്ക് ഇയാളുമായുള്ള ബന്ധവും ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയ പശ്ചാത്തലവും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
തുടര്‍ച്ചയായ വിജയകരമായ ഓപ്പറേഷനുകളിലൂടെ വീണ്ടും തങ്ങളുടെ മികവ് തെളിയിച്ചിരിക്കുകയാണ് കണ്ണൂര്‍ പോലീസ് സ്ക്വാഡ്. ഹൈടെക് ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ടവര്‍ ലൊക്കേഷനുകളും വിപിഎന്‍ ഐപികളും മാറ്റി പോലീസിനെ കണ്ണുരുട്ടിയിരുന്ന ഒരു കുറ്റവാളിയെ, കൃത്യമായ ഗ്രൗണ്ട് ഇന്റലിജന്‍സിലൂടെ വീഴ്ത്താന്‍ സ്ക്വാഡിന് സാധിച്ചു എന്നത് സേനയ്ക്ക് വലിയ നേട്ടമായി.
അറസ്റ്റിനു തൊട്ടുമുന്‍പ് വരെ താന്‍ സുരക്ഷിത താവളത്തിലാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രതി. എന്നാല്‍ പോലീസിന്റെ കൃത്യമായ ആസൂത്രണം ആയങ്കിയുടെ സര്‍വ്വ കണക്കുകൂട്ടലുകളും തെറ്റിച്ചു. ഡിഐജി കെ. കാര്‍ത്തിക്കിന്റെ നേരിട്ടുള്ള മേല്‍നോട്ടവും കണ്ണൂര്‍ സ്ക്വാഡിന്റെ സമയോചിതമായ ഇടപെടലുമാണ് മാസങ്ങളായി തുടര്‍ന്ന വടംവലിക്ക് അന്ത്യം കുറിച്ചത്.
അതേസമയം കണ്ണൂരിലെ അര്‍ദ്ധരാത്രി ഓപ്പറേഷനിലൂടെ പിടിയിലായ അര്ജുന് ആയങ്കിക്കെതിരെ ആലുവ റൂറലില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തില്‍ ഇയാളെ ആലുവ പോലീസിന് കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കി.






