കാസർകോട് : യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയന്റെ മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചക്ക് 12.50 ഓടെയാണ് ബംഗളൂരു വഴി മൃതദേഹം വീട്ടിലെത്തിച്ചത്.
ഒരു മാസത്തിലധികം നീണ്ട കാത്തിരിപ്പിന് ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കാനായത്. ജൂലൈ 19നാണ് വെള്ളരിക്കുണ്ട് എകെജി നഗറിലെ ജോയല്‍-സാലി ദമ്പതികളുടെ മകന് അഖില്‍ ജോയൽ റഷ്യൻ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
യുക്രൈനിൽ ഒഡേസ തീരത്ത് വച്ചാണ് അഖിൽ ഫസ്റ്റ് ഓഫീസറായ ഗോൾഡൻ ലിയോ എന്ന ചരക്ക് കപ്പൽ ആക്രമിക്കപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ മൂന്ന് മണി വരെ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി പരിസരത്ത് പൊതുദർശനമുണ്ടാകും. തുടർന്ന് പ്രാർത്ഥനാ ശുശ്രൂഷയും സംസ്കാരവും നടക്കും.






