കൊച്ചി: മഹാരാജാസ് കോളജ് എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസിൽ പ്രതികൾക്കെതിരെ ഐപിസി 323 വകുപ്പ് കൂടി ചുമത്താൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകി.
പ്രതികൾ നേരിട്ട് ഹാജരാകാത്തതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കേസിലെ 16 പ്രതികളും വരുന്ന തിങ്കളാഴ്ച കോടതിയിൽ ഹാജരാകണമെന്നും തുടർന്ന് പുതുതായി ചുമത്തിയ കുറ്റം വായിച്ചുകേൾപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
ഒരു പ്രതിയും ഹാജരാകാതിരുന്നതിനെ തുടർന്നാണ് അധിക വകുപ്പ് ചുമത്താൻ കോടതി അനുമതി നൽകിയത്. ഇതോടെ പ്രതികൾക്കെതിരെ ഐപിസി 323 കൂടി ഉൾപ്പെടുത്തി.
അഭിമന്യു വധക്കേസിൽ നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് കേരള ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. അഭിമന്യുവിന്റെ അമ്മ ഭൂപതി സമർപ്പിച്ച ഹർജിയിലായിരുന്നു ഈ ഉത്തരവ്. സമയപരിധി ഇനി നീട്ടിനൽകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയതോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നടപടികൾ വേഗത്തിലാക്കി.
2018 ജൂലൈ 2-നാണ് മഹാരാജാസ് കോളജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.
കേസിൽ ആകെ 30 പ്രതികളാണുള്ളത്. ഇതിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 16 പേർക്കെതിരെ 1,500 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിട്ടുള്ളത്. മുഖ്യപ്രതിയെ ഉൾപ്പെടെ ചിലരെ പിടികൂടാത്തതും, കോടതിയുടെ കസ്റ്റഡിയിലിരിക്കെ 11 സുപ്രധാന രേഖകൾ കാണാതായതും കേസിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എട്ട് വർഷമായി വിചാരണ നീണ്ടുപോകുന്നതും വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.






