എറണാകുളം : കടുങ്ങല്ലൂരിലും ഫോർട്ട്കൊച്ചി അമരാവതിയിലും സ്കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കടുങ്ങല്ലൂരില്‍ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേല്‍പ്പിച്ചു.
അമരാവതിയില്‍ ബൈക്കിലെത്തിയ സംഘമാണ് അഞ്ചാം ക്ലാസുകാരനെ നിർബന്ധപൂർവ്വം പിടിച്ച് വണ്ടിയില്‍ കയറ്റാൻ ശ്രമിച്ചത്. രണ്ടിടത്തും കുട്ടികള്‍ സമയോചിതമായി സമീപത്തെ കടകളിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.
ഓഗസ്റ്റ് 11 ചൊവ്വാഴ്ച വൈകീട്ട് പമ്പുകവലയിലായിരുന്നു ആദ്യ സംഭവം. സ്വകാര്യ സ്കൂള്‍ വിട്ടുവന്ന നാലാം ക്ലാസുകാരിയെ വീട്ടിലാക്കിത്തരാം എന്ന് പറഞ്ഞ് യുവാവ് കൈയില്‍ കയറിപ്പിടിക്കുകയായിരുന്നു. ഭയന്ന കുട്ടി കുതറിയോടി സമീപത്തെ കടയില്‍ അഭയം പ്രാപിച്ചു. പിന്നാലെയെത്തിയ യുവാവ് കുട്ടി തന്റെ സഹോദരിയുടെ മകളാണെന്നും കൂടെ വിടണമെന്നും കടക്കാരോട് പറഞ്ഞു. എന്നാല്‍ ഇയാളെ അറിയില്ലെന്ന് കുട്ടി വ്യക്തമാക്കിയതോടെ ഇയാള്‍ കടന്നുകളയാൻ ശ്രമിച്ചു. സംശയം തോന്നിയ നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് ബിനാനിപുരം പോലീസിന് കൈമാറി. യു.സി. കോളേജ് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരാതിയില്ലെന്ന് രക്ഷിതാക്കള്‍ അറിയിച്ചതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
വൈകീട്ട് അഞ്ചുമണിയോടെ ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന അഞ്ചാം ക്ലാസുകാരന് നേരെയാണ് ഫോർട്ട്കൊച്ചി അമരാവതിയില്‍ തട്ടിക്കൊണ്ടുപോകല്‍ ശ്രമമുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേർ കുട്ടിയെ കയറിപ്പിടിക്കുകയും ബലമായി വണ്ടിയില്‍ കയറ്റാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടി കുതറിയോടി തൊട്ടടുത്ത കടയില്‍ കയറി രക്ഷപ്പെട്ടു. കടയുടമ വിവരമറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ പിതാവ് ഫോർട്ട്കൊച്ചി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






