വൈക്കം : രണ്ട് വർഷത്തിൽ അധികമായി തകർന്ന വൈക്കം മടിയത്തറ-ആയുർവേദ ആശുപത്രി റോഡിൽ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം.
ഗതാഗതയോഗ്യമാക്കാൻ നടപടി ഉണ്ടാകണമെന്ന് ബന്ധപ്പെട്ട അധികാരികളോട് പലവട്ടം ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ആയുർവേദ ആശുപത്രി, വാർവിൻ, ലിസ്യു, എന്നീ സ്കൂളുകളിലേക്കും കോവിലകത്തുംകടവ് മാർക്കറ്റ്, നടേൽ ലിറ്റിൽ ഫ്ലവർ പള്ളി, പോളശേരി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് നിത്യവും നിരവധി യാത്രക്കാർ പോകുന്ന റോഡാണിത്.
റോഡ് അടിയന്തരമായ ഗതാഗതയോഗ്യമാക്കാൻ നടപടി ഉണ്ടാകണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
ഓട്ടക്കൂലി കിട്ടുന്നതിനേക്കാൾ കൂടുതൽ പണം വണ്ടിയുടെ അറ്റകുറ്റപ്പണിക്കായി വേണ്ടിവരാറുണ്ടെന്നും സഹിക്കാൻ പറ്റാത്ത നടുവുവേദനയാണ് മിച്ചമെന്നും ഓട്ടോറിക്ഷാ തൊഴിലാളിയായ റജീർ പറഞ്ഞു.






