തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതി ഡോ.
എം.കെ. റാമിന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെ സസ്പെൻഡ് ചെയ്തു. ഹൈക്കോടതിയുടെ കടുത്ത വിമർശനത്തിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പ് ഡിവൈഎസ്പിക്കെതിരെ സസ്പെൻഷൻ നടപടിയെടുത്തത്.
പ്രതിയായ ഡോ. റാമിന് കോടതി മോചനം അനുവദിക്കേണ്ടി വന്നിരുന്നു. ഡിവൈഎസ്പി സുധീർ കല്ലനെ സർവീസില്‍ തുടരാൻ അനുവദിച്ചത് ആഭ്യന്തര വകുപ്പിന്റെ വലിയ പരാജയമാണെന്ന് കേസ് പരിഗണിക്കവെ ഹൈക്കോടതി നിരീക്ഷിച്ചു.
മറ്റ് സംഭവങ്ങളില്‍ വേഗത്തിലുള്ള നടപടി സ്വീകരിച്ച സർക്കാർ, ഈ കേസില്‍ ഉദ്യോഗസ്ഥന് സംരക്ഷണമൊരുക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മറ്റ് അച്ചടക്ക നടപടികളും ചൂണ്ടിക്കാട്ടിയ കോടതി, അന്നൊന്നും പറയാത്ത ‘ചട്ടങ്ങളും നടപടിക്രമങ്ങളും’ ഡിവൈഎസ്പിയുടെ വീഴ്ചയില്‍ മാത്രം ഉന്നയിക്കുന്നത് ഇരട്ടത്താപ്പാണെന്ന് വിമർശിച്ചു. ഡിവൈഎസ്പിയുടെ ഗുരുതരമായ വീഴ്ചയില്‍ ആഭ്യന്തര വകുപ്പ് നടപടിയെടുത്തില്ലെങ്കില്‍ കോടതിക്ക് നേരിട്ട് അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്നും വ്യക്തമാക്കിയിരുന്നു.






