കൊച്ചി: പുറംവൈദ്യുതി ആശ്രിതത്വം കുറയ്ക്കാൻ ഫാക്ട്. അമ്പലമേട്ടിലെ സ്വന്തം ജലാശയത്തില്‍ 6 മെഗാവാട്ട് ഫ്ളോട്ടിംഗ് സോളാർ പ്ലാന്റുകള്‍ സ്ഥാപിക്കും.
ഫാക്ടിലെ പൈലറ്റ് പദ്ധതിയാണിത്. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ പരോഗമിക്കുകയാണ്. രണ്ടു മാസത്തിനുള്ളില്‍ കരാർ നടപടികള്‍ പൂർത്തിയാകും. ആറുമാസത്തിനുള്ളില്‍ നിർമ്മാണവും.
ബി.ഒ.ഒ.ടി മാതൃകയിലാണ് പദ്ധതി. തിരഞ്ഞെടുക്കപ്പെടുന്ന സോളാർ പവർ ഡെവലപ്പർ സ്വന്തം ചെലവില്‍ പദ്ധതി രൂപകല്പന ചെയ്ത് സ്ഥാപിക്കും. വർഷത്തില്‍ കുറഞ്ഞത് 1.10 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. 25 വർഷത്തേക്ക് ഫാക്ടിന് വൈദ്യുതി ലഭ്യമാക്കുന്ന രീതിയിലാണ് കരാർ.
6 മെഗാവാട്ട് വൈദ്യുതി ഫാക്ടിന്റെ മുഴുവൻ ആവശ്യവും നിറവേറ്റില്ല. എന്നാല്‍ ആവശ്യത്തിന്റെ ഒരു ഭാഗം സൗരോർജത്തിലൂടെ കണ്ടെത്താനാകും. ഫ്ളോട്ടിംഗ് സോളാറിന്റെ സാദ്ധ്യത വിലയിരുത്തിയ ശേഷം മറ്റ് ജലാശയങ്ങളിലും പദ്ധതി വ്യാപിപ്പിക്കുന്നത് പരിഗണിക്കും.
കൂടുതല്‍ സൗരോർജ സാദ്ധ്യതയിലേക്ക്
സൗരോർജത്തിലേക്ക് കൂടുതല്‍ മാറുന്നതിന്റെ ഭാഗമായാണ് ഫ്ളോട്ടിംഗ് സോളാർ പദ്ധതിയെയും ഉള്‍പ്പെടുത്തിയത്. ഫാക്ടില്‍ ഇതിനകം വിവിധ സൗരോർജ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അതിന്റെ തുടർച്ചയായാണിത്. പൈലറ്റ് പദ്ധതിയുടെ പ്രവർത്തനഫലം നിർണായകമാകും. വൈദ്യുതി ഉത്പാദനം, പരിപാലനം, ചെലവ് എന്നിവ വിലയിരുത്തും.
വെള്ളത്തിനുമുകളില്‍ പാനലുകള്‍
ഭൂമി ഉപയോഗിക്കാതെ ജലാശയത്തിന്റെ ഉപരിതലത്തില്‍ സോളാർ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതിയാണ് ഫ്ളോട്ടിംഗ് സോളാർ പദ്ധതി. ജലത്തിന്റെ തണുപ്പിക്കല്‍ സ്വഭാവം പാനലുകളുടെ പ്രവർത്തനക്ഷമതയ്ക്ക് സഹായകരമാകാമെന്നും ജലത്തിന്റെ ബാഷ്പീകരണം കുറയ്ക്കാനും സംവിധാനത്തിന് കഴിയും. വലിയ ഭൂവിസ്തൃതി ആവശ്യപ്പെടാത്തതാണ് പ്രധാന നേട്ടം.
സംസ്ഥാനത്ത് വയനാട്ടിലെ ബാണാസുരസാഗറില്‍ 0.5 മെഗാവാട്ട് ഫ്ളോട്ടിംഗ് സോളാർ പദ്ധതിയും കായംകുളത്ത് എൻ.ടി.പി.സിയുടെ 92 മെഗാവാട്ട് ഫ്ളോട്ടിംഗ് സോളാർ പദ്ധതിയും പ്രവർത്തനത്തിലാണ്. കൊല്ലം വെസ്റ്റ് കല്ലടയില്‍ 50 മെഗാവാട്ട് ഫ്ളോട്ടിംഗ് സോളാർ പദ്ധതിയും വികസിപ്പിച്ചുവരുന്നു.
ഫാക്ടില്‍ പുതിയ പ്ലാന്റുകളും മറ്റ് വികസന പ്രവർത്തനങ്ങളും നടക്കുകയാണ്. ഇതോടെ വൈദ്യുതി ആവശ്യകത ഇനിയും ഉയരും. പരമ്പരാഗത വൈദ്യുതിക്ക് പുറമെ ബദല്‍ ഊർജസ്രോതസുകള്‍ കണ്ടെത്തേണ്ടതുണ്ടന്ന്
ഫാക്ട് അധികൃതർ വ്യക്തമാക്കി.






