തലയാഴം: തലയാഴത്ത് നെൽകൃഷി മേഖലയിൽ വിപ്ലവകരമായ മാറ്റം. നെല്ലിന് വളമിടാനും മരുന്നടിക്കാനും ഇനി തൊഴിലാളികളെ തേടി നടക്കേണ്ട . എല്ലാം സുകുവിന്റെ ഡ്രോൺ നിർവഹിക്കും.
കാർഷിക മേഖലയിൽ യന്ത്രവത്ക്കരണത്തിൻ്റെ ഭാഗമായി വളം ,മരുന്ന് മുതലായവ തളിക്കുന്നതിന് തലയാഴത്ത് ഡ്രോൺ ഉപയോഗിച്ചു മരുന്നടിക്കലിന് തുടക്കം കുറിച്ച് കർഷകൻ. തലയാഴം കൂവം സ്വദേശി സുകുവാണ് 10ലക്ഷത്തോളം രൂപ വിനിയോഗിച്ച് ഡ്രോൺ വാങ്ങി പരീക്ഷണാർഥം ഇന്നലെ വീടിന് സമീപത്തെ 68 ഏക്കർ വിസ്തൃതിയുള്ള മണ്ണാറംകണ്ടം പാടശേഖരത്തിലെ തുരുത്തേൽ ഭാഗത്ത് മരുന്നടി ആരംഭിച്ചു. ഡ്രോണിൻ്റെ പ്രവർത്തനോദ്ഘാടനം കെ. ബിനിമോൻ എം എൽ എ നിർവഹിച്ചു. തലയാഴത്തും വെച്ചൂരുമായി 10ഏക്കറോളം നെൽകൃഷി ചെയ്യുന്ന സുകു സ്വന്തം കൃഷിയുടെ മരുന്നടിക്കും വളമിടുന്നതിനും ഉപകരിക്കുന്നതിനാണ് ഡ്രോൺ വാങ്ങിയത്. 20 മിനിട്ടിനകം മൂന്ന് ഏക്കറിൽ ഡ്രോണിൻ്റെ സഹായത്താൽ മരുന്നടിക്കാനാകും. 30 ലിറ്റർ മരുന്ന് ലായനിയാണ് ഡ്രോൺ വഹിക്കുന്നത്.ബാറ്ററിയുടെ പവറിലാണ് ഡ്രോൺ പ്രവർത്തിക്കുന്നത്. ഒരു ബാറ്ററി അരമണിക്കൂറിനകം ചാർജ് ചെയ്യാനാകും. തൻ്റെ ആവശ്യത്തിന് പുറമെ മറ്റു കർഷകർ ആവശ്യപ്പെട്ടാൽ ഡ്രോൺ ഉപയോഗിച്ച് മരുന്നും വളവും തളിച്ചു കൊടുക്കാനെത്തുമെന്ന് സുകു പറയുന്നു. ഒരു ഏക്കറിൽ ഡ്രോൺ ഉപയോഗിച്ച് മരുന്നും വളവും തളിക്കാൻ 600 രൂപയാണ് ഇടാക്കുന്നത്. മരുന്നടിക്കാനും മറ്റും പണിക്കാരെ കിട്ടാത്ത സാഹചര്യത്തിൽ കർഷകർക്ക് ഡ്രോൺ ഉപകാരപ്രദമാകും. മരുന്നടി വളമിടൽ എന്നിവയ്ക്കു പുറമെ വിതയ്ക്കാനും കക്കാ വിതറാനും ഡ്രോൺ ഉപകരിക്കും. തലയാഴത്ത് 26പാട ശേഖരങ്ങളിലായി 1300 ഏക്കർ നിലമാണുള്ളത്.32 പാടശേഖരങ്ങളിലായി 3000ഏക്കറിൽ വെച്ചൂരിലും നെൽകൃഷിയുണ്ട്. സമീപ പഞ്ചായത്തായ കല്ലറയിലും നെൽകൃഷി വ്യാപകമായുണ്ട്. ഇവിടെയൊന്നും ഡ്രോൺ ഉപയോഗം കാര്യമായി നടക്കാത്തതിനാൽ സുകുവിൻ്റെ ഡ്രോണിൻ്റെ സഹായത്താൽ മിതമായ നിരക്കിൽ കർഷകർക്ക് മരുന്നടിയും വളമിടലും നടത്താനാകും.






