കോട്ടയം: ഓണത്തിരക്കാണ്. ഒപ്പം നഗരത്തില്‍ കുരുക്കുമാണ്. ആ കുരുക്ക് കോടിമതയെത്തിയാല് കൂടുതല്‍ രൂക്ഷമാകും.
കോടിമത രണ്ടാം പാലം തുറന്നുകൊടുക്കാനുള്ള നടപടികള്‍ ഇഴയുന്നതാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. പഴയ പാലത്തിന്റെ അപ്രോച്ച് റോഡ് താഴ്ന്ന് അപകടാവസ്ഥയിലായിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നവീകരണം വൈകുകയാണ്. ഇത് അപകടാവസ്ഥ സൃഷ്ടിക്കുകയാണ്.
ജൂണിലാണ് പഴയ പാലത്തിന്റെ കോട്ടയം ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന്റെ പകുതിയോളം ഭാഗം താഴ്ന്നത്. ഇതോടെ അപകടസാദ്ധ്യത ഒഴിവാക്കാൻ വാഹനങ്ങള്‍ ഇവിടെ വേഗം കുറച്ചാണ് കടന്നുപോകുന്നത്. തിരക്കേറിയ സമയങ്ങളില്‍ വാഹനങ്ങളുടെ വേഗം കുറയുന്നതോടെ കോടിമതയില്‍ രൂപപ്പെടുന്ന ഗതാഗതക്കുരുക്ക് നഗരത്തിലേക്കും നീളുന്ന സ്ഥിതിയാണ്. റോഡ് പൂർണമായി അടച്ച് നവീകരണം നടത്താൻ ജൂലായ് രണ്ട് മുതല്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. പകരം കോടിമത രണ്ടാം പാലം തുറക്കാനും പഴയ പാലത്തിന്റെ അപ്രോച്ച് റോഡ് നവീകരിക്കാനുമായിരുന്നു തീരുമാനം. എന്നാല്‍ പാലം തുറക്കുന്നതിനുള്ള നടപടികള്‍ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല
ജോലികള്‍ ബാക്കിയാണ്
പുതിയ പാലത്തില്‍ ടാറിംഗ്,നടപ്പാത നിർമാണം തുടങ്ങിയ ജോലികള്‍ അവശേഷിക്കുന്നുണ്ട്. നിർമ്മാണം പൂർത്തിയാക്കി പാലം തുറന്നാല്‍ കോടിമതയിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. അപ്രോച്ച് റോഡിലെ താഴ്ന്ന ഭാഗത്ത് വാഹനങ്ങള്‍ വേഗം കുറച്ച് പോകണമെന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
എം.സി റോഡ് നവീകരണം പൂർത്തിയായിട്ടും കോടിമത പാലത്തിന്റെ നിർമാണം മാത്രം നീളുന്നു.
അഞ്ച് വർഷമായി മുടങ്ങിക്കിടന്ന പാലത്തിന്റെ നിർമാണം ഒരു വർഷം മുമ്പാണ് പുനരാരംഭിച്ചത്.
ദിവസവും നിരവധി വാഹനങ്ങളാണ് അപകടാവസ്ഥയിലുള്ള അപ്രോച്ച് റോഡിലൂടെ കടന്നുപോകുന്നത്.






