കോട്ടയം: കോട്ടയം മുനിസിപ്പൽ എൻജിനിയർക്ക് എന്തു പറ്റി ? എം ഇയുടെ ലോഗിനിൽ ആയിരത്തിലധികം ഫയലുകൾ പെൻഡിംഗിലാണ്.
ഇതു മൂലം നഗര പരിധിയിൽ സകല നിർമാണ പ്രവർത്തനങ്ങളും സ്തംഭനാവസ്ഥയിലായി.
ഒരു തരത്തിലുമുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കുന്നില്ല. ഇതോടെ എൻജിനീയർമാരും കരാറുകാരും മറ്റ് നിർമാണങ്ങൾക്ക് അനുമതി തേടുന്നവരുമെല്ലാം പ്രതിസന്ധിയിലായി.
നഗരപരിധിയിലെ നിർമാണങ്ങളുടെ അനുമതിക്കായി അപേക്ഷ നൽകിയാൽ ആദ്യം ഓവർസീയർ അന്വേഷിച്ച് അസിസ്റ്റന്റ് എൻജിനീയർക്ക് റിപ്പോർട്ട് നൽകും. അസിസ്റ്റന്റ് എൻജിനീയർ ഇത് പരിശോധിച്ച് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് റിപ്പോർട്ട് നൽകും .
അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഫയൽ പരിശോധിച്ച് മുനിസിപ്പൽ എഞ്ചിനീയർക്ക് റിപ്പോർട്ട് കൊടുക്കും.
തുടർന്ന് മുനിസിപ്പൽ എഞ്ചിനിയർ ഫയൽ പരിശോധിച്ച് അനുമതി നൽകുകയാണ് പതിവ്. എന്നാൽ നഗര പരിധിയിൽ വീടും, കെട്ടിടങ്ങളും, വിവിധ ചെറുകിട ഫാക്ടറികളുമടക്കം നിർമ്മിക്കുന്നതിന് അപേക്ഷിച്ച ആയിരത്തിലധികം അപേക്ഷകളാണ് മുനിസിപ്പൽ എഞ്ചിനീയറുടെ ലോഗിനിൽ മരിച്ചു കിടക്കുന്നത്.
അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ ലോഗിനിൽ നിന്ന് പാസാക്കി അയക്കുന്ന ഫയലാണ് പിന്നീട് കാണാമറയത്താ കുന്നത്. എം ഇ യുടെ ലോഗിനിൽ നിന്നും അനുമതിക്കായി കാത്തു കിടക്കുന്നത് ആയിരത്തിലധികം ഫയലുകളാണ്.
ഫയൽ പരിശോധിച്ച് അനുമതി നൽകുകയോ, തള്ളുകയോ ചെയ്യാത്തതാണ് കോട്ടയം നഗരസഭയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
എന്താണ് എം ഇ ഇതൊക്കെ പരിശോധിക്കാത്തത് ? എത്ര പേരാണ് ഒരു വീട് പണിക്കായി കാത്തു നിൽക്കുന്നത്. ബാങ്കിൽ നിന്ന് വായ്പയെടുത്തും മറ്റും വീട് പണിയുന്നവരുണ്ട്. സർക്കാർ സഹായത്തോടെ വീട് പണിയാൻ അനുമതി നേടിയവരുണ്ട്. ഇവരെല്ലാം ഇപ്പോൾ ശരിക്കും വെട്ടിലായിരിക്കുകയാണ്. മാസങ്ങൾ കാത്തിരുന്നിട്ടും നിർമാണ അനുമതി കിട്ടാത്തതിനാൽ പ്രതിസന്ധിയിലായ കരാറുകാരുണ്ട്.
ഓരോ ഫയലും ഓരോ ജീവിതങ്ങളാണ് Shop കാര്യം മുനിസിപ്പൽ എഞ്ചിനീയർ മറക്കരുത്.






