ചെന്നൈ : വംശനാശ ഭീഷണി നേരിടുന്ന 'ലാർ ഗിബ്ബൺ' ഇനത്തിൽപ്പെട്ട കുരങ്ങിനോടൊപ്പമുള്ള നടൻ വിക്രമിന്റെ വീഡിയോ വിവാദമായതിന് പിന്നാലെ അന്വേഷണം ഊർജിതമാക്കി തമിഴ്നാട് വനംവകുപ്പ്. സംഭവത്തിൽ വനംവകുപ്പ് നോട്ടീസ് നൽകി.
സംഭവവുമായി ബന്ധപ്പെട്ട് ഈറോഡ് പെരുന്തുറയിലുള്ള മൃഗ പ്രജനന കേന്ദ്രത്തിൽ വനംവകുപ്പ് അധികൃതർ നേരിട്ടെത്തി പരിശോധന നടത്തി.
മണിപ്പുരിൽ നിന്ന് പെരുന്തുറയിലെ കേന്ദ്രത്തിൽ എത്തിച്ച കുരങ്ങാണെന്നാണ് അധികൃതർക്ക് ലഭിച്ച പ്രാഥമിക വിവരം.
മൃഗങ്ങളെ സംസ്ഥാനത്തേക്ക് എത്തിച്ചതിന്റെയും കൈവശം വെച്ചതിന്റെയും വനംവകുപ്പ് രേഖകൾ ഹാജരാക്കാൻ പ്രജനന കേന്ദ്രം ഉടമയോട് ആവശ്യപ്പെട്ടു.
കേന്ദ്രം ഉടമ ചില രേഖകൾ സമർപ്പിച്ചെങ്കിലും മണിപ്പുരിലെ മുൻ ഉടമയുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അടക്കമുള്ള പ്രധാന രേഖകൾ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
വിക്രമിന്റെ മകളുടെ ഭർതൃപിതാവ് പെരുന്തുറയിലെ കേന്ദ്രത്തിൽ നിന്നാണ് ഈ കുരങ്ങുകളെ വാങ്ങിയത്. തുടർന്ന് ചെന്നൈയിലെത്തിച്ച ജീവികൾക്കൊപ്പം ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ഈഞ്ചമ്പാക്കത്തെ ഫാം ഹൗസിൽ വെച്ചാണ് നടൻ വീഡിയോ ചിത്രീകരിച്ചത്.
വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ കൈവശം വെക്കുന്നതിലെ നിയമലംഘനം സംബന്ധിച്ച് വനംവകുപ്പ് കൂടുതൽ പരിശോധനകൾ നടത്തുകയാണ്.






