കോട്ടയം: വൈക്കത്ത് നിന്ന് കോട്ടയത്തേക്കും എറണാകുളത്തേക്കും കെഎസ്ആർടിസി ചെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാക്കി വൈക്കം നഗരസഭ.
കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കും എറണാകുളത്തേക്കും ദിവസേന നൂറുകണക്കിന് ആളുകളാണ് വൈക്കത്ത് നിന്ന് യാത്ര ചെയ്യുന്നത്. ക്ഷേത്ര നഗരമായ വൈക്കത്ത് നിന്ന് ഈ പ്രധാന റൂട്ടുകളിലേക്ക് ആവശ്യത്തിന് കെഎസ്ആർടിസി സർവീസുകൾ ഇല്ലാത്തത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുവെന്നാണ് നഗരസഭയുടെ വിലയിരുത്തൽ.
പ്രത്യേകിച്ച് രാത്രികാലങ്ങളിൽ കോട്ടയത്തുനിന്നും എറണാകുളത്തുനിന്നും വൈക്കത്തേക്കുള്ള ബസ് സർവീസുകൾ വളരെ പരിമിതമാണെന്നും, പല സമയങ്ങളിലും യാത്രക്കാർ സ്വകാര്യ വാഹനങ്ങളെയോ മറ്റ് മാർഗങ്ങളെയോ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി.
ഈ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായി വൈക്കം–കോട്ടയം, വൈക്കം–എറണാകുളം റൂട്ടുകളിൽ കെഎസ്ആർടിസി ചെയിൻ സർവീസ് ആരംഭിക്കണമെന്നാണ് നഗരസഭയുടെ ആവശ്യം. നഗരസഭാ കൗൺസിൽ യോഗത്തിൽ പാസാക്കിയ പ്രമേയത്തിലൂടെയാണ് സംസ്ഥാന സർക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്.
ഇതിനുപുറമെ, നഗരത്തിലെ പ്രധാന ജലച്ചാലുകളിലൊന്നായ പെരിഞ്ചില തോടിന്റെ വശങ്ങൾ കല്ലുകെട്ടി സംരക്ഷിക്കുന്നതിനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നഗരസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തോടിന്റെ സംരക്ഷണം നഗരത്തിലെ വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
നഗരസഭാ അധ്യക്ഷൻ അബ്ദുൽ സലാം റാവുത്തറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർമാരായ ഇടവട്ടം ജയകുമാറും ഡി. രഞ്ജിത്ത് കുമാറും പ്രമേയങ്ങൾ അവതരിപ്പിച്ചു.






