കോട്ടയം : കോട്ടയത്ത് കല്യാണ ദിവസം സദ്യ നൽകാതെ പറ്റിച്ച സംഭവം കുറച്ചു ദിവസങ്ങൾക്ക് മുൻപ് വലിയ വാർത്തയായിരുന്നു. ഇവന്റ് മാനേജ്‌മെന്റ് നടത്തിയ ഈ തട്ടിപ്പിൽ പക്ഷെ പഴി മുഴുവൻ ഏൽക്കേണ്ടി വന്നത് ഉദയം കാറ്ററിംഗ് എന്ന സ്ഥാപനമായിരുന്നു.
കോട്ടയം ജില്ലയിൽ കൊടുത്തിരുത്തി മേഖലയിൽ മാഞ്ഞൂർ എൻഎസ്എസ് സ്കൂളിന് സമീപം 13ആം വാർഡിൽ പ്രവർത്തിക്കുന്ന “ഉദയം കാറ്ററിംഗ്” ഉടമ രാജേന്ദ്രൻ കൂടിയാണ് ഈ ചതിയിൽ ഇരയായത്. ഒരു തെറ്റും ചെയ്യാതെ, 25 വർഷത്തോളമായി കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത സൽപേരും ഉപജീവനവുമാണ് ഒറ്റദിവസം കൊണ്ട് ഇല്ലാതാക്കിയത്.
കഴിഞ്ഞ 13ആം തീയതി ഞായറാഴ്ച രണ്ട് കല്യാണങ്ങൾക്ക് അഡ്വാൻസ് തുക വാങ്ങി സദ്യ നൽകാതെ മുങ്ങിയത് കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഷ്ണു എന്ന ആളുടെ ഇവന്റ് മാനേജ്‌മെന്റ് ആണ്. എന്നാൽ വാർത്തകളിൽ "കോട്ടയം ജില്ലയിലെ ഉദയം കാറ്ററിംഗ് അഡ്വാൻസ് വാങ്ങി സദ്യ നൽകിയില്ല" എന്ന് വന്നതോടെ പഴി മുഴുവൻ വീണത് മാഞ്ഞൂരുള്ള ഉദയം കാറ്ററിംഗിന്റെ തലയിലാണ്.
1999 മുതൽ കാറ്ററിംഗ് രംഗത്തുള്ള രാജേന്ദ്രൻ 2018 മുതലാണ് 'ഉദയം കാറ്ററിംഗ്' എന്ന പേരിൽ സ്വന്തമായി സ്ഥാപനം നടത്തുന്നത്. എന്നാൽ ആ തെറ്റായ വാർത്ത വന്നതിന് ശേഷം രാത്രിയിൽ ഫോണിലൂടെയും വാട്സാപ്പിലൂടെയും ക്രൂരമായ ചീത്തവിളികളാണ് ഇദ്ദേഹത്തിന് നേരിടേണ്ടി വന്നത്.
അത് മാത്രമല്ല, മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ഓർഡറുകൾ പലരും ക്യാൻസൽ ചെയ്യുകയും വാക്കുകൊണ്ട് ഉറപ്പിച്ച വർക്കുകൾ പെൻഡിംഗിലാക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ അടുക്കളയിൽ 14ഓളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഒരു സാമൂഹ്യദ്രോഹിയുടെ ചതി കാരണം ഈ സ്ഥാപനം തകർന്നുപോയാൽ പട്ടിണിയാകുന്നത് ആ 14 കുടുംബങ്ങൾ കൂടിയാണ്.
'ഇവന്റ് മാനേജ്മെന്റ് ആണെന്ന് പറഞ്ഞു വരുമ്പോൾ അവരുടെ അഡ്രസ്സ് എന്താണ്, സ്ഥാപനവും കിച്ചണും എവിടെയാണ്, അവർക്ക് ലൈസൻസ് ഉണ്ടോ എന്നൊക്കെ അന്വേഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമല്ലേ?' എന്നാണ് ഉദയം കാറ്ററിംഗ് സ്ഥാപന ഉടമ രാജേന്ദ്രൻ ചോദിക്കുന്നത്.
ഒരുപാട് പാവപ്പെട്ടവർക്ക് തണലായ പ്രസ്ഥാനമാണ് ഇവന്റ് മാനേജ്‌മെന്റിന്റെ പേരിൽ തട്ടിപ്പ് നടത്തിയ വിഷ്ണു എന്ന പ്രതി ഒറ്റ നിമിഷം കൊണ്ട് ഇല്ലാണ്ടാക്കിയത്.






