തൃശൂർ: കയ്പമംഗലത്ത് എട്ട് തമിഴ്നാട് സ്വദേശികളുടെ ദാരുണാന്ത്യത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണമായ ലോറിയുടെ ഡ്രൈവർ പൊലീസ് പിടിയിലായി.
മഹാരാഷ്ട്ര പുനെ സ്വദേശിയായ ദൂക്കാറാം കോംബ്ലെ ആണ് പൊലീസ് കസ്റ്റഡിയിലായത്. വെള്ളിയാഴ്ച അർധരാത്രി അപകടം നടന്നയുടനെ ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.
അപകടത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ശനിയാഴ്ച കൈപ്പമംഗലം മൂന്നുപീടികയിൽ ഇയാളെ നാട്ടുകാർ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി.
പ്രദേശത്ത് അപരിചിതനായ ഒരാളെ കണ്ടതോടെ നാട്ടുകാർ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും, തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് നേരത്തെ തന്നെ കയ്പമംഗലം പൊലീസ് കേസെടുത്തിരുന്നു.






