കോട്ടയം : തിയേറ്ററുകളിൽ ഭക്ഷണത്തിനും കുടിവെള്ളത്തിനും അമിത വില ഈടാക്കുന്നെന്ന പരാതിയില്‍ ജില്ലയിലെ തിയേറ്ററുകളില്‍ വ്യാപക പരിശോധന. ലീഗല്‍ മെട്രോളജി വകുപ്പ്, സിവില്‍ സപ്ലൈസ് വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.
കോട്ടയം നഗരത്തിലെയും കറുകച്ചാലിലെയും തിയേറ്ററുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ കാര്യമായ ക്രമക്കേടുകളോ ഗുണനിലവാരക്കുറവോ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കാത്ത തിയേറ്ററുകള്‍ക്ക് നോട്ടീസ് നല്കി. ശീതള പാനീയങ്ങളുടെ അളവ് പരിശോധിച്ചെങ്കിലും അളവില്‍ കുറവു കണ്ടെത്തിയില്ല. പോപ്കോണിന് അമിത വില ഈടാക്കുന്നതായി വ്യാപക പരാതിയുണ്ടെങ്കിലും പോപ്കോണിന് സര്‍ക്കാര്‍ വില നിശ്ചയിക്കാത്തതിനാല്‍ നടപടി എടുക്കാനാകാത്ത സാഹചര്യമാണെന്ന് അധികൃതര്‍ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്നും അറിയിച്ചു.






